ഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപംആളോഹരി ജിഡിപിയിൽ ഇന്ത്യ ബംഗ്ലദേശിനും പിന്നിലാകുമെന്ന് ഐഎംഎഫ്ഇറാൻയുദ്ധം ബാധിച്ച മേഖലകൾക്ക് ആശ്വാസം; 2.5 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രംഎട്ടാം ശമ്പള കമ്മീഷൻ: നിർണ്ണായക ചർച്ചകൾ ഡൽഹിയിൽഇന്ത്യ-യുഎസ് ചർച്ച തുടരും

യുഎസ് തീരുവയെ ശക്തമായി നേരിടാന്‍ ഇന്ത്യ; ബദൽ പദ്ധതികള്‍ അണിയറയില്‍

ന്യൂഡൽഹി: യു.എസിന്റ തീരുവ ആഘാതം ചെറുക്കാൻ തന്ത്രം ആവിഷ്കരിച്ച്‌ കേന്ദ്ര സർക്കാർ. അമേരിക്കയിലേക്കുള്ള 4.2 ലക്ഷം കോടി രൂപ(48.2 ബില്യണ്‍ ഡോളർ)മൂല്യമുള്ള കയറ്റുമതി ആഘാതത്തിന് ബദല്‍ തേടുകയാണ് കേന്ദ്രം.

തുണിത്തരങ്ങള്‍, ചെമ്മീൻ, തുകല്‍, രത്നാഭരണങ്ങള്‍ തുടങ്ങിയവയുടെ കയറ്റുമതിയെയാണ് പ്രധാനമായും ബാധിക്കുക. നിരവധി പേരുടെ തൊഴിലിനെ ബാധിക്കുമെന്നതിനാലാണ് പ്രധാന ആശങ്ക. ഫാർമ, ഇലക്‌ട്രോണിക്സ്, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയവയെ തീരുവയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വിയറ്റ്നാം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള താരതമ്യേന കുറഞ്ഞ വിലയുള്ള ഉത്പന്നങ്ങളാണ് ഇന്ത്യക്ക് ഭീഷണി. ഈ രാജ്യങ്ങളിലെ ഉത്പന്നങ്ങളോട് മത്സരിക്കാനാകാതെ തിരുപ്പൂർ, നോയിഡ, സൂറത്ത് എന്നിവിടങ്ങളിലെ തുണിത്തര, വസ്ത്ര നിർമാതാക്കള്‍ ഉത്പാദനം നിർത്തിവെച്ചതായി കയറ്റുമതിക്കാർ പറയുന്നു.

സമുദ്രോത്പന്ന മേഖലയില്‍, പ്രത്യേകിച്ച്‌ ചെമ്മീൻ കയറ്റുമതിയെയും കാര്യമായി ബാധിക്കും. ശേഖരണം, വിതരണം എന്നിവ തകരാറിലാകുന്നതോടെ കർഷകർ ദുരിതത്തിലാകും. ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയുടെ 40 ശതമാനത്തോളം അമേരിക്കൻ വിപണിയിലേക്കാണ്.

സാഹചര്യം നേരിടാൻ അടിയന്തര ഉന്നതതല യോഗങ്ങള്‍ നടന്നുവരികയാണ്. വ്യവസായ രംഗത്തുള്ളവരെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

കയറ്റുമതി പ്രോത്സാഹന ദൗത്യം, പ്രത്യേക സാമ്പത്തിക മെഖല ഭേദഗതികള്‍ എന്നിവ പരിഗണനയിലാണ്. യുഎസിന്റെ തീരുവ നീക്കത്തെ നേരിടാൻതന്നെയാണ് സർക്കാർ പദ്ധതി. ദേശീയ താത്പര്യത്തിനുതന്നെയാണ് മുൻതൂക്കമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ആഭ്യന്തര ആവശ്യം വർധിപ്പിക്കുന്നതിനായി ഭക്ഷ്യ സംസ്കരണം, തുണി വ്യവസായം പോലുള്ള തൊഴില്‍ പ്രാധാന്യമുള്ള മേഖലകളെ ജിഎസ്ടി വഴി എങ്ങനെ പിന്തുണക്കുമെന്നും സർക്കാർ ആലോചിക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളുമായി വ്യാപാര പങ്കാളിത്തത്തിലേർപ്പെട്ടും യുഎസിന്റെ ഭീഷണി നേരിടാമെന്ന ആത്മവശ്വാസത്തിലാണ് രാജ്യം.

ഓഗസ്റ്റ് ഏഴ് മുതല്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ചില ഉത്പന്നങ്ങള്‍ക്ക് 25 ശതമാനം പ്രതികാര തീരുവ യുഎസ് ഏർപ്പെടുത്തിയിരുന്നു. അതിന് പുറമെയാണ്, റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെതിരെ ബുധനാഴ്ച മുതല്‍ 25 ശതമാനം പിഴ തീരുവയും പ്രാബല്യത്തില്‍ വരുന്നത്.

ആഘാതം ചെറുക്കുന്നതിനായി വാണിജ്യ-വ്യവസായ മന്ത്രാലയും 25,000 കോടി രൂപയുടെ കയറ്റുമതി പ്രോത്സാഹന ദൗത്യം തയ്യാറാക്കുന്നുണ്ട്. വ്യാപാര സാമ്പത്തികം, നിയന്ത്രണങ്ങള്‍, മാനദണ്ഡങ്ങള്‍, വിപണി പ്രവേശനം എന്നീ മേഖലകളില്‍ സർക്കാരിന്റെ ഇടപെടല്‍ ഉണ്ടാകും.

ബ്രാൻഡ് ഇന്ത്യയുടെ സ്വീകാര്യത വർധിപ്പിക്കല്‍, ഇ-കൊമേഴ്സ് ഹബ്ബുകള്‍-വെയർഹൗസുകള്‍ വ്യാപകമാക്കല്‍ തുടങ്ങിയവയിലൂടെ വ്യാപാരം സുഗമമാക്കാനുള്ള പദ്ധതികളും അണിയറയില്‍ തയ്യാറാകുന്നുണ്ട്.

2025 സാമ്പത്തിക വർഷത്തില്‍ 7.54 ലക്ഷം കോടി രൂപ (86 ബില്യണ്‍ ഡോളർ) മൂല്യമുള്ള ഉത്പന്നങ്ങളാണ് അമേരിക്കയിലേയ്ക്ക് ഇന്ത്യ കയറ്റുമതി ചെയ്തത്.

X
Top