
ന്യൂഡൽഹി: അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യ പാം ഓയില്‍ ഇറക്കുമതി വര്‍ധിപ്പിക്കുന്നു. സോയാ ഓയിലിനേക്കാള്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് പാം ഓയില്‍ ഇറക്കുമതി ഉയര്‍ത്തുന്നത്.
റിഫൈനര്‍മാര്‍ ഇന്‍വെന്ററികള്‍ നിറയ്ക്കാന്‍ ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും കൂടുതല്‍ പാം ഓയില്‍ വാങ്ങുന്ന രാജ്യമായ ഇന്ത്യയുടെ ഉയര്‍ന്ന ഇറക്കുമതി മലേഷ്യന്‍ ബെഞ്ച്മാര്‍ക്ക് പാം ഓയില്‍ ഫ്യൂച്ചറുകളെ പിന്തുണയ്ക്കും. മുന്‍പ് വില കൂടുതലായതിനാല്‍ ഇന്ത്യക്കാര്‍ പാം ഓയില്‍ വാങ്ങുന്നതില്‍ നിന്ന് പിന്മാറിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ സോയാ ഓയിലിനേക്കാള്‍ വിലകുറഞ്ഞതിനാല്‍, റിഫൈനര്‍മാര്‍ ഓര്‍ഡറുകള്‍ നല്‍കുന്നതായി സസ്യ എണ്ണ ബ്രോക്കറേജായ സണ്‍വിന്‍ ഗ്രൂപ്പിന്റെ സിഇഒ സന്ദീപ് ബജോറിയ പറയുന്നു.
ക്രൂഡ് പാം ഓയില്‍ നിലവില്‍ മെയ് ഡെലിവറിക്ക് ഇന്ത്യയില്‍ ചെലവ്, ഇന്‍ഷുറന്‍സ്, ചരക്ക് എന്നിവ ഉള്‍പ്പെടെ ടണ്ണിന് ഏകദേശം 1,050 ഡോളറാണ് വാഗ്ദാനം ചെയ്യുന്നത്. അതേസമയം ക്രൂഡ് സോയോയിലിന് വില ഏകദേശം 1,100 ഡോളറാകും, ഡീലര്‍മാര്‍ പറഞ്ഞു. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ ഇന്ത്യ 1.57 ദശലക്ഷം ടണ്‍ പാം ഓയില്‍ ഇറക്കുമതി ചെയ്തു.
2024 ഒക്ടോബറില്‍ അവസാനിച്ച മാര്‍ക്കറ്റിംഗ് വര്‍ഷത്തില്‍ ഇന്ത്യ ഓരോ മാസവും ശരാശരി 750,000 ടണ്ണിലധികം പാം ഓയില്‍ ഇറക്കുമതി ചെയ്തുവെന്ന് സോള്‍വന്റ് എക്‌സ്ട്രാക്‌റ്റേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പറഞ്ഞു. മെയ് പകുതിയോടെ ഏപ്രില്‍ ഇറക്കുമതി ഡാറ്റ പ്രസിദ്ധീകരിക്കും.
മെയ്മാസത്തില്‍ രാജ്യത്തിന്റെ പാം ഓയില്‍ ഇറക്കുമതി 500,000 ടണ്ണിന് മുകളിലേക്കും ജൂണില്‍ 600,000 ടണ്ണില്‍ കൂടുതലാകാനും സാധ്യതയുണ്ട്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ, പ്രതിമാസ ശരാശരി 700,000 ടണ്ണില്‍ കൂടുതലാകുമെന്ന് ഡീലര്‍മാര്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ച് മാസമായി സാധാരണയേക്കാള്‍ കുറഞ്ഞ ഇറക്കുമതി കാരണം ഇന്ത്യയിലെ സ്റ്റോക്കുകള്‍ കുറഞ്ഞിരുന്നു. ഇന്ത്യ പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ് പാം ഓയില്‍ വാങ്ങുന്നത്.
അതേസമയം അര്‍ജന്റീന, ബ്രസീല്‍, റഷ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നാണ് സോയാ ഓയിലും സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നത്.