
ന്യൂഡൽഹി: ഇന്ത്യ-യൂറോപ്യൻ യൂണിയൻ വ്യാപാര കരാറിൽ ഇരു കക്ഷികളും ഒപ്പിട്ടു. ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കരാർ എണ്ണ-വാതക മേഖലയ്ക്ക് വൻ നേട്ടമുണ്ടാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആഗോള ജിഡിപിയുടെ 25 ശതമാനവും ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നുമാണ് ഈ കരാർ പ്രതിനിധാനം ചെയ്യുന്നതെന്നും മോദി പറഞ്ഞു.
പ്രതിരോധരംഗത്ത് തന്ത്രപരമായ സഹകരണമാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും ലക്ഷ്യമിടുന്നത്. 27 രാജ്യങ്ങൾ അടങ്ങുന്നതാണ് യൂറോപ്യൻ യൂണിയൻ. കരാർ ഇന്ത്യയുടെ 1.4 ബില്യൺ ജനങ്ങൾക്കും യൂറോപ്യൻ രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകൾക്കും വലിയ അവസരങ്ങൾ നൽകുമെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വസ്ത്രം, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു. കരാറിൽ അന്തിമ ധാരണയായതായി തിങ്കളാഴ്ച രാത്രി വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ പ്രഖ്യാപനം നടത്തി.
ടെക്‌സ്റ്റൈൽസ്, ലെതർ തുടങ്ങിയ മേഖകളിൽ വലിയ തോതിൽ നികുതി കുറയും. വിദേശ കാറുകളുടെ അടക്കം ഇറക്കുമതി തീരുവയും കുറയും. ആഗോള വ്യാപാരത്തിന്റെ മൂന്നിലൊന്നാണ് ഈ കരാർ പ്രതിനിധാനം ചെയ്യുന്നത്. അതുകൊണ്ടാണ് ഇതിന് ലോകത്തെ ഏറ്റവും വലിയ വ്യാപാരക്കരാറെന്ന വിശേഷണം ഇതിന് യൂറോപ്യൻ യൂണിയൻ കമ്മിഷൻ പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നൽകിയിരിക്കുന്നത്.
കരാർ പ്രകാരം ഇന്ത്യക്ക് പുതിയ കമ്പോളങ്ങൾ ലഭിക്കും. യുഎസ് ഏർപ്പെടുത്തിയ വലിയ ഉപരോധം ഒരുഭാഗത്ത് നിൽക്കുമ്പോഴാണ് ഇന്ത്യ യൂറോപ്യൻ യൂണിയൻ വഴി ലോകത്തെ 27 രാജ്യങ്ങളിലെ കമ്പോളങ്ങൾ ഇന്ത്യക്ക് ലഭിക്കുന്നത്. എണ്ണ ശുദ്ധീകരണ രംഗത്ത് ഇന്ത്യ വൻ ശക്തിയായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.






