
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതിക്കുപിന്നാലെ ‘ലൈഫ്’ ഭവനപദ്ധതിയിലും കുരുക്കിട്ട് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി ആവാസ് യോജന(പി.എം.എ.വൈ.)യിൽ അനുവദിക്കുന്ന സഹായധനവും ലൈഫിൽ ചെലവഴിക്കുന്നതിനാൽ പി.എം.എ.വൈ. പദ്ധതിയുടെ ലോഗോയും പേരും ലൈഫ് വീടുകളിൽ പതിക്കണമെന്നാണ് നിർദേശം.
ഇതിനുപുറമേ, ലൈഫ് പദ്ധതിയുടെ ചെലവിന്റെയും വായ്പയുടെയും വിശദാംശങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് അക്കൗണ്ടന്റ് ജനറൽ (എ.ജി.) സർക്കാരിനു കത്തയച്ചു.
അതിനിടെ ലൈഫിന്റെ വായ്പയും പൊതുകടത്തിൽ ഉൾപ്പെടുത്തുമെന്നാണ് കേരളസർക്കാരിന്റെ ആശങ്ക. ലൈഫിന് പ്രതിസന്ധിസൃഷ്ടിക്കുന്ന തരത്തിലാണ് കേന്ദ്രസർക്കാർ ഇടപെടലെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞതായി ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തു.
ലൈഫിൽ വീടൊന്നിന് നാലുലക്ഷം രൂപയാണ് കേരളം ചെലവഴിക്കുന്നത്. ഇതിൽ ഗ്രാമീണമേഖലയിൽ 72,000 രൂപയും നഗരങ്ങളിൽ ഒന്നരലക്ഷം രൂപയുമാണ് പി.എം.എ.വൈ. വഴിയുള്ള കേന്ദ്രവിഹിതം.
പാർപ്പിടപദ്ധതിയിൽ കേന്ദ്രത്തിന്റെ ബ്രാൻഡിങ് എന്നരീതിയിൽ ലോഗോയും പദ്ധതിയും പേരും ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
സൗജന്യമായി നിർമിച്ചുനൽകിയ വീടെന്ന് തിരിച്ചറിയാത്തതരത്തിൽ പദ്ധതിനിർവഹണം നടത്തണമെന്നാണ് നയമെന്ന് തദ്ദേശവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി. അതിനാൽ, ലൈഫ് വീടുകളിൽ സംസ്ഥാനസർക്കാരിന്റെ പേരോ ലോഗോയും ഒന്നും ഉൾപ്പെടുത്താറില്ല.
ഇക്കാരണത്താൽ കേന്ദ്രത്തിന്റെ ബ്രാൻഡിങ് ഉൾപ്പെടുത്താനാവില്ലെന്ന നിലപാടിലാണ് സർക്കാർ. പക്ഷേ, കേന്ദ്രനിർദേശത്തിന്റെ പശ്ചാത്തലത്തിൽ പി.എം.എ.വൈ. ലോഗോ ഇല്ലെങ്കിൽ കേന്ദ്രവിഹിതം മുടങ്ങും.
രണ്ടുമാസം മുമ്പാണ് ലൈഫ് വായ്പയുടെ വിവരങ്ങളും മാനദണ്ഡങ്ങളുമൊക്കെ അറിയിക്കാൻ അസാധാരണമായി എ.ജി. ആവശ്യപ്പെട്ടത്. കിഫ്ബിയിലും പെൻഷൻ കമ്പനിയിലും സമാനമായിരുന്നു എ.ജി.യുടെ ഇടപെടൽ.
ലൈഫ് വായ്പയും പൊതുകടത്തിൽ വരുത്താനുള്ള നീക്കമെന്നാണ് ധനവകുപ്പിന്റെ സംശയം. അങ്ങനെ വന്നാൽ, ലൈഫ് പദ്ധതിയും പ്രതിസന്ധിയിൽ കുരുങ്ങും.
പി.എം.എ.വൈ. പദ്ധതിയുടെ പേരുപയോഗിച്ചില്ലെന്ന കാരണത്താൽ ആന്ധ്രാപ്രദേശിനും പശ്ചിമബംഗാളിനും കേന്ദ്രസർക്കാർ പണം തടഞ്ഞുവെച്ചിരുന്നു.