
. കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് കോവളത്ത് തുടക്കം
തിരുവനന്തപുരം: കേരളത്തിന്റെ ഡിജിറ്റൽ-വ്യവസായ കുതിപ്പിന് വിഴിഞ്ഞം–കൊല്ലം–പുനലൂർ ട്രയാങ്കിൾ വഴിയൊരുക്കുമെന്ന് ധന മന്ത്രി കെഎൻ ബാലഗോപാൽ. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്‍റെ ഏഴാം പതിപ്പിന്റെ ഉദ്ഘാടന സെഷനില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തുറമുഖ വളര്‍ച്ച, വ്യാവസായിക ശേഷി, ഉള്‍നാടന്‍ ജലഗതാഗതം എന്നിവ സംയോജിപ്പിക്കുന്ന തന്ത്രപ്രധാന വികസന മേഖലകളിലൊന്നായി വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ ട്രയാങ്കിള്‍ ഉയര്‍ന്ന് വരികയാണ്.
വിഴിഞ്ഞം തുറമുഖം അതിന്‍റെ കവാടമായും ദക്ഷിണ കേരളവും തമിഴ്നാടും നിര്‍മാണ, സമുദ്ര സേവന കേന്ദ്രമായും, പുനലൂര്‍-തെങ്കാശി ബെല്‍റ്റ് എഞ്ചിനീയറിംഗ്, കാര്‍ഷിക വ്യാവസായിക കേന്ദ്രമായും ഇതിന്‍റെ ഭാഗമാകുന്നു. ലോജിസ്റ്റിക്സ്, ഇലക്ട്രോണിക്സ്, ഭക്ഷ്യ സംസ്കരണം, ക്ലീന്‍ ടെക് വ്യവസായങ്ങള്‍ എന്നിവയ്ക്ക് സമാനതകളില്ലാത്ത സാധ്യതകള്‍ ഇത് വാഗ്ദാനം ചെയ്യുന്നു. എഐ, ഓട്ടോമേഷന്‍, ഷിപ്പിംഗ് വിതരണ ശൃംഖലകള്‍ തുടങ്ങിയ മേഖലകളില്‍ ആഗോളതലത്തിലെ ദ്രുതഗതിയിലുള്ള ഡിജിറ്റലൈസേഷനൊപ്പമുള്ള പുരോഗതി കൈവരിക്കാന്‍ കേരളവും നിരവധി സുപ്രധാന ചുവടുവയ്പുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന്‍റെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ പുരോഗതി മുന്നില്‍ക്കണ്ടുള്ള വിഷന്‍ 2031 പ്രവര്‍ത്തനങ്ങളെ കുറിച്ച് ധനമന്ത്രി സംസാരിച്ചു. എഐ, റോബോട്ടിക്സ്, സെമികണ്ടക്ടര്‍ സാങ്കേതികവിദ്യകള്‍, ഭക്ഷ്യ സാങ്കേതികവിദ്യകള്‍, ഒപ്റ്റിക്സ്, ഡിജിറ്റല്‍ എഞ്ചിനീയറിംഗ് എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള സാങ്കേതിക കമ്പനികള്‍, നൂതന ഗവേഷണ ലാബുകള്‍, പ്രമുഖ സര്‍വകലാശാലകള്‍ എന്നിവ കൊണ്ടുവരുന്നതിനാണ് ഡിജിറ്റല്‍, സയന്‍സ് പാര്‍ക്കുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. കെഎസ്‌യുഎമ്മിന്‍റെ ഗ്രാന്‍റ്, സീഡ് ഫണ്ടിംഗ് പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിനും സ്വകാര്യ സംരംഭ മൂലധനം ആകര്‍ഷിക്കുന്നതിനുമായി ഫണ്ട്-ഓഫ്-ഫണ്ടിനൊപ്പം സര്‍ക്കാര്‍ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനെ (കെഎഫ്സി) വീണ്ടും മൂലധനവത്കരിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
വളര്‍ന്നുവരുന്ന സ്റ്റാര്‍ട്ടപ്പുകളുടെ സ്കെയിലിംഗിനെ സഹായിക്കുന്ന സ്വകാര്യ സീഡ് ഫണ്ടിനായി സര്‍ക്കാര്‍ സൗകര്യമൊരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയില്‍ കേരളത്തിന്‍റെ നേതൃപരമായ പങ്ക് തുറന്ന് കാണിക്കുന്ന പരിപാടിയാണ് ‘ഹഡില്‍ ഗ്ലോബല്‍ 2025’. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനവും നൂതന ബിസിനസ് മാതൃകകളും കണ്ടെത്തുന്നതിന് ഹഡില്‍ ഗ്ലോബല്‍ സഹായകമാകും. ആഗോളതലത്തില്‍ ഉയര്‍ന്ന് വരുന്ന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അവസരങ്ങള്‍ സെഷനുകളും ചര്‍ച്ചകളും ഉയര്‍ത്തിക്കാണിക്കും.
സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ്, ബിസിനസ്സ്, സാങ്കേതികവിദ്യ എന്നിവയിലാണ് ത്രിദിന പരിപാടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ഭാവി നിര്‍വചിക്കുന്ന ആശയങ്ങളുടെ സംഗമത്തിന് പരിപാടി വേദിയാകും. സ്റ്റാര്‍ട്ടപ്പ് സ്ഥാപകന്‍ കെ സി ചന്ദ്രശേഖരന്‍ നായര്‍ എഴുതിയ ‘ഇന്‍കുബേറ്റേഴ്സ്, ആക്സിലറേറ്റേഴ്സ് ആന്‍ഡ് സ്റ്റാര്‍ട്ടപ്സ്’ എന്ന പുസ്തകം മന്ത്രി പ്രകാശനം ചെയ്തു. മുതിര്‍ന്ന ആനിമേഷന്‍ വിദഗ്ധനും ആനെസി ഇന്‍റര്‍നാഷണല്‍ ആനിമേഷന്‍ ഫെസ്റ്റിവലിലെ അവാര്‍ഡ് ജേതാവുമായ സുരേഷ് എറിയാട്ടിനെ ടെക്നോപാര്‍ക്കിലെ ടൂണ്‍സ് ആനിമേഷന്‍ സിഇഒ പി ജയകുമാറിന്‍റെ സാന്നിധ്യത്തില്‍ മന്ത്രി ആദരിച്ചു.
എഐ, ഇന്‍റര്‍-സയന്‍സ്, ഫിനാന്‍സ് തുടങ്ങിയ മേഖലകളിലെ ആഴത്തിലുള്ള വൈദഗ്ധ്യവും എഞ്ചിനീയറിംഗ്, ഡാറ്റ, സൈബര്‍ സുരക്ഷ എന്നിവയിലെ വിശാലമായ കഴിവുകളും സംയോജിപ്പിച്ച് വ്യവസായ പങ്കാളികള്‍ക്ക് ശക്തമായ സാന്നിധ്യവും സ്ഥിരമായ നവീകരണവും നല്‍കുന്ന തൊഴില്‍ ശക്തിയെ സൃഷ്ടിക്കുകയാണെന്ന് ഐടി സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പറഞ്ഞു. മികച്ച പ്രൊഫഷണലുകളുടെ സാന്നിധ്യം, ഉയര്‍ന്ന ജീവിത നിലവാരം, താങ്ങാവുന്ന ചെലവ് എന്നിവ കേരളത്തിന് അനുകൂലമായ ഘടകങ്ങളാണ്. ഉന്നത നിലവാരത്തിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ച് പ്രധാനമാണ്.
ഉത്തരവാദിത്ത നിക്ഷേപത്തിന്‍റെയും സാങ്കേതിക മേഖലയുടെയും പ്രോത്സാഹനത്തില്‍ സംസ്ഥാനം ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെയും ജര്‍മനിയിലെയുമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാങ്കേതികവിദ്യയുടെ വിവിധ മേഖലകളില്‍ ശക്തമായ സഹകരണം സ്ഥാപിക്കാന്‍ കഴിയുമെന്ന് ‘അതിര്‍ത്തികളില്ലാത്ത നൂതനാശയങ്ങള്‍: ആഗോള സ്വാധീനത്തിനായി ഇന്ത്യ-ജര്‍മനി പങ്കാളിത്തം കെട്ടിപ്പടുക്കല്‍’ എന്ന വിഷയത്തില്‍ സംസാരിച്ച ജര്‍മന്‍ അംബാസഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മാന്‍ ചൂണ്ടിക്കാണിച്ചു. ഏതൊരു നൂതന പങ്കാളിത്തവും അതിര്‍ത്തികള്‍ക്ക് അപ്പുറമായിരിക്കണമെന്നും ജര്‍മനിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏകദേശം 60,000 വിദ്യാര്‍ത്ഥികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാന്‍ കേരളം എന്തുകൊണ്ട് ആഭ്യന്തര സമ്പത്ത് വളര്‍ത്തണം’ എന്ന വിഷയത്തില്‍ സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു പ്രസംഗിച്ചു. മികച്ച പ്രൊഫഷണലുകളുടെ സാന്നിധ്യവും ഉയര്‍ന്ന ജീവിത നിലവാരവുമാണ് കേരളം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും പ്രധാന സവിശേഷതകളെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. സിലിക്കണ്‍ വാലി മാതൃക പകര്‍ത്തുന്നത് എല്ലാ സ്ഥലങ്ങളിലും പ്രവര്‍ത്തനക്ഷമമാകില്ല. ശരിയായ രീതിയില്‍ കഴിവുകളെ സമീപിക്കുന്നതും ഗവേഷണ വികസനത്തിലെ ദീര്‍ഘകാല ശ്രദ്ധയും വിജയത്തില്‍ നിര്‍ണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.






