
കൊച്ചി: ഒരേ വിമാനത്താവളത്തിലൂടെ ഒരേ ഏജൻസി വഴി ഏറ്റവുമധികം യാത്രക്കാരെ വിദേശത്തേക്ക് അയച്ചതിനുള്ള ഏഷ്യ ബുക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കി സാന്റാ മോണിക്ക. ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടങ്ങളുമായി സാന്റാമോണിക്ക ടൂർസ് ആൻഡ് ട്രാവൽസ്. 24 മണിക്കൂറിനുള്ളിൽ 70-ൽഏറെ രാജ്യങ്ങളിലേക്ക് 1760 സഞ്ചാരികളാണ് ചൊവ്വാഴ്ച സാന്റാ മോണിക്ക വഴി യാത്ര ചെയ്തത്. പുലർച്ചെ 4.30ന് കൊച്ചിയിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള 32 യാത്രക്കാർ മുതൽ കഴിഞ്ഞ ദിവസം പുലർച്ചെ 2.10ന് ബാങ്കോക്കിലേക്ക് പുറപ്പെട്ട തായ് ലയൺ എയർ വിമാനത്തിലെ 89 യാത്രക്കാർ വരെയുള്ളവരാണ് ഈ സഞ്ചാരികളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.
യാത്രക്കാർ സിയാൽ കൺവെൻഷൻ സെന്ററിൽ ഒത്തു ചേർന്ന് ദി ഗ്രാൻഡ് ട്രാവൽ സാഗ എന്ന പേരിൽ ആഘോഷവും നടത്തി. സർട്ടിഫിക്കറ്റും മെഡലും സാന്റാമോണിക്ക സിഎംഡി ഡെന്നി തോമസ് വട്ടക്കുന്നേൽ ഏഷ്യ ബുക്സ് ഓഫ് റെക്കോർഡ്സ് പ്രതിനിധി വിവേക് ആർ നായരിൽ നിന്നും ഏറ്റുവാങ്ങി. മുൻ ഇന്ത്യൻ അംബാസഡർ ടി പി ശ്രീനിവാസൻ, ഹരിയാന മുൻ ചീഫ് സെക്രട്ടറി ജി.പ്രസന്നകുമാർ, മുൻ ജില്ലാ കലക്ടർ എംപി ജോസഫ്, സാന്റാ മോണിക്ക സിഇഒ തനൂജ നായർ, ഡയറക്ടർ ഐസക് ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
ലോക യാത്രകളെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്പങ്ങൾ മാറ്റി എഴുതാനുള്ള ശ്രമത്തിനുള്ള അംഗീകാരമാണിതെന്ന് ഡെന്നി തോമസ് വട്ടക്കുന്നേൽ പറഞ്ഞു. 2023 ജൂലൈയിൽ 7263 വിദ്യാർഥികളെ ഒറ്റ തവണയായി കാനഡയിലെ വിവിധ സർവകലാശാലകളിലെത്തിച്ച റെക്കോർഡ് സാന്റാ മോണിക്ക സ്റ്റഡി എബ്രോഡും സ്വന്തമാക്കിയിരുന്നു