
തിരുവനന്തപുരം: എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും വിരമിക്കൽ പ്രായം കൂട്ടാൻ സർക്കാർ നടപടി. പ്രതിഷേധം മറികടക്കാൻ പൊതുഉത്തരവിറക്കാതെ, ഓരോ സ്ഥാപനങ്ങളെയും പ്രത്യേകം പരിഗണിച്ച് തീരുമാനമെടുക്കുകയെന്ന തന്ത്രമാണ് സ്വീകരിച്ചിട്ടുള്ളത്.
രണ്ടാം പിണറായി സർക്കാരിന്റെ തുടക്കത്തിൽ വിരമിക്കൽ പ്രായം 58-ൽ നിന്നും അറുപതാക്കാൻ നീക്കമുണ്ടായെങ്കിലും എതിർപ്പുയർന്നതിനാൽ, ഓരോ സ്ഥാപനത്തിനും പ്രത്യേക ഉത്തരവിറക്കിയാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു.
കേരള ലൈവ്‌സ്റ്റോക്ക് ഡിവലപ്‌മെന്റ് (കെഎൽഡി) ബോർഡിലെ വിരമിക്കൽ പ്രായം ഉയർത്താനാണ് ഏറ്റവും ഒടുവിലത്തെ മന്ത്രിസഭാ തീരുമാനം. ഈ സർക്കാരിന്റെ കാലയളവിൽ വിരമിക്കൽ പ്രായം വർധിപ്പിക്കുന്ന ആറാം പൊതുമേഖലാ സ്ഥാപനമാണിത്.
കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ്, നോർക്ക റൂട്ട്‌സ്, കേരള ഫീഡ്‌സ്, ഐഎച്ച്ആർഡി, ആയുഷ് എന്നിവയാണ് ഇതിനകം വിരമിക്കൽപ്രായം കൂട്ടിയ മറ്റു സ്ഥാപനങ്ങൾ. സംസ്ഥാനത്ത് 150 പൊതുമേഖലാ സ്ഥാപനങ്ങളാണുള്ളത്.
കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിൽ 60-ആണ് വിരമിക്കൽ പ്രായം. പൊതു ഉത്തരവിറക്കാനുള്ള നീക്കത്തിൽ പ്രതിഷേധം ഉയർന്നപ്പോൾ പരിശോധിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു.
ഈ സമിതിയുടെ റിപ്പോർട്ട് ലഭിക്കാത്ത സാഹചര്യത്തിലാണ് കെഎൽഡി ഉൾപ്പെടെ ഓരോ ബോർഡുകളുടെയും വിരമിക്കൽപ്രായം വെവ്വേറെ കൂട്ടാൻ തീരുമാനിച്ചതെന്നാണ് സർക്കാർ വിശദീകരണം.






