Alt Image
ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ ചർച്ചകൾ ആരംഭിച്ചുഇന്ത്യൻ റീട്ടെയിൽ വിപണി കുതിക്കുന്നുവെന്ന് റിപ്പോർട്ട്

സിൽവർലൈൻ പദ്ധതിക്കു ബദലായി ആർആർടിഎസ് നടപ്പിലാക്കാൻ സർക്കാർ

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കു ബദലായി റീജനൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പാതയ്ക്ക് തത്വത്തില്‍ അനുമതി നല്‍കി സര്‍ക്കാര്‍. ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവ് പുറത്തിറക്കി.

തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള പാതയാണ് ആദ്യഘട്ടം നടപ്പാക്കുന്നത്. 1,92,780 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ് കണക്കാക്കുന്നത്. ബജറ്റിലടക്കം അതിവേഗ പാതയുമായി ബന്ധപ്പെട്ട പദ്ധതികളില്‍ കേരളത്തെ കേന്ദ്രം അവഗണിച്ചപ്പോഴാണ് സംസ്ഥാനം ഉത്തരവിറക്കിയത്.

സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ 20 ശതമാനം വീതം ഫണ്ടും ബാക്കി 60 ശതമാനം രാജ്യാന്തര ധനകാര്യസ്ഥാപനങ്ങളില്‍നിന്നുള്ള വായ്പയുമായാണ് പണം കണ്ടെത്തുക. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ അനുമതികള്‍ നേടാനുള്ള ചുമതല ഗതാഗതവകുപ്പിനെയാണ് ഏല്‍പിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വരെ 583 കി.മീ പദ്ധതി നാലു ഘട്ടമായാണ് നടപ്പാക്കുന്നത്. ഇതില്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള 284 കി.മീ ട്രാവന്‍കൂര്‍ പാത 2027 മുതല്‍ 2033 വരെ സമയത്തു നടപ്പാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

തിരുവനന്തപുരം, കൊച്ചി മെട്രോകളെ കൂടി സംയോജിപ്പിച്ചായിരിക്കും പദ്ധതി. തൃശൂര്‍ മുതല്‍ കോഴിക്കോട് വരെയാണ് രണ്ടാംഘട്ടം. പിന്നീട് കോഴിക്കോട്-കണ്ണൂര്‍, കണ്ണൂര്‍-കാസര്‍കോട് ഘട്ടങ്ങളും നടാപ്പാക്കും. ഭാവിയില്‍ പാലക്കാട് വഴി കോയമ്പത്തൂര്‍, തിരുവനന്തപുരത്തുനിന്ന് കന്യാകുമാരി, കാസര്‍കോട് വഴി മംഗലാപുരം വരെ നീട്ടുകയാണ് ഉദ്ദേശ്യം.

റിസര്‍വേഷന്‍ ആവശ്യമില്ലാത്തതും നിശ്ചിത സമയത്തിനിടയില്‍ ഇരുദിശയിലും ട്രെയിനോടുകയും ചെയ്യുന്ന സംവിധാനമാണു ചര്‍ച്ചകളിലുള്ളത്. തൂണുകളും വയഡക്ടുകളും വഴി പാതയുടെ കൂടുതല്‍ ഭാഗവും കടന്നു പോകുന്ന നിര്‍മാണ രീതിയാണു റാപ്പിഡ് റെയിലില്‍. ആവശ്യമുള്ള ഭാഗമങ്ങളില്‍ മാത്രം ടണലുകള്‍ നിര്‍മിക്കും.

ഡല്‍ഹി-മീററ്റ് റാപ്പിഡ് റെയില്‍ നടപ്പാക്കിയ നാഷനല്‍ ക്യാപ്പിറ്റല്‍ റീജന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനാണു (എന്‍സിആര്‍ടിസി) കര്‍ണാടകയില്‍ സമാനമായ പദ്ധതിക്ക് ഡിപിആര്‍ തയാറാക്കുന്നത്.

എന്‍സിആര്‍ടിസിയുമായി കേരളം അനൗദ്യോഗിക ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. തമിഴ്‌നാട്ടില്‍ ചെന്നൈ മെട്രോയും റാപ്പിഡ് റെയിലിനു ഏജന്‍സിയെ കണ്ടെത്തിയിട്ടുണ്ട്.

X
Top