
കൊച്ചി: പ്രതീക്ഷിച്ചതുപോലെ അമേരിക്ക അടിസ്ഥാന പലിശനിരക്ക് വെട്ടിക്കുറയ്ക്കുകയും പിന്നാലെ രാജ്യാന്തര സ്വർണ വില ചരിത്രത്തിലെ ഏറ്റവും ഉയരത്തിലെത്തുകയും ചെയ്തെങ്കിലും, സ്വർണ വില ഏറെ വൈകാതെ നിലംപൊത്തി.
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്കിൽ 0.50% കുറവാണ് ഇന്നലെ ഇന്ത്യൻ സമയം രാത്രി 11ഓടെ വരുത്തിയത്. പിന്നാലെ രാജ്യാന്തര സ്വർണ വില ഔൺസിന് 2,598.40 ഡോളർ എന്ന റെക്കോർഡ് ഉയരത്തിലെത്തി.
എന്നാൽ, ഉയർന്ന വില മുതലെടുത്ത് നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയതോടെ വില 2,548.32 ഡോളറിലേക്ക് കൂപ്പുംകുത്തി.
അമേരിക്ക പലിശ കുറച്ചാൽ രാജ്യാന്തര വില കുതിക്കുമെന്ന് ഉറപ്പായിരുന്നു. ഇത് കേരളത്തിലെ വിലയും കുതിച്ചുയരാൻ വഴിവയ്ക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ, രാജ്യാന്തര വില കീഴ്മേൽ മറിഞ്ഞതിനാൽ ഇന്ന് കേരളത്തിൽ സ്വർണ വില കുറയുകയാണുണ്ടായത്.
സംസ്ഥാനത്ത് സ്വർണ വില ഗ്രാമിന് ഇന്ന് 25 രൂപ കുറഞ്ഞ് 6,825 രൂപയായി. പവന് 200 രൂപ താഴ്ന്ന് വില 54,600 രൂപയിലുമെത്തി. കഴിഞ്ഞ മൂന്നുദിവസം കൊണ്ട് ഗ്രാമിന് 55 രൂപയും പവന് 440 രൂപയും കുറഞ്ഞു.
മൂന്ന് ശതമാനം ജിഎസ്ടി, 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, പണിക്കൂലി (മിനിമം 5% കണക്കാക്കിയാൽ) എന്നിവയും ചേർന്ന് ഇന്ന് 59,105 രൂപ കൊടുത്താൽ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാം.
ഒരു ഗ്രാം സ്വർണാഭരണത്തിന് നൽകേണ്ടത് 7,388 രൂപ. ഇന്നലത്തെ വിലയേക്കാൾ പവന് 345 രൂപയും ഗ്രാമിന് 43 രൂപയും ഇന്ന് കുറഞ്ഞു.