പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

ട്രംപിന്റെ വിജയത്തിൽ തകർന്ന് ആഗോള സ്വർണവില

കൊച്ചി: യുഎസ് പ്രസിഡന്റ് പദത്തിലേക്ക് ഡോണൾഡ് ട്രംപ് വീണ്ടും എത്തുമെന്ന് ഉറപ്പായതോടെ രാജ്യാന്തര സ്വർണവിലയിൽ കനത്ത തകർച്ച. കഴിഞ്ഞയാഴ്ച ഔൺസിന് 2,​790 ഡോളർ എന്ന സർവകാല റെക്കോർഡ് രേഖപ്പെടുത്തിയ വില ഇപ്പോഴുള്ളത് 2,​652 ഡോളറിൽ.

ഇന്നലെ ഔൺസിന് 80 ഡോളറിലധികമാണ് ഇടിഞ്ഞത്. ഒരുവേള വില 2,​647 ഡോളറിലേക്ക് കൂപ്പുകുത്തിയെങ്കിലും മെല്ലെ നഷ്ടം കുറയ്ക്കുന്നതാണ് ദൃശ്യമാകുന്നത്. രാജ്യാന്തര വെള്ളിവിലയും ഔൺസിന് 4% താഴ്ന്നു.

ഉയർന്ന തീരുവകൾ ഏർപ്പെടുത്തി ഇറക്കുമതി നിയന്ത്രിക്കുന്നതും അമേരിക്കക്കാർക്കും അമേരിക്കൻ കമ്പനികൾക്കും മേലുള്ള നികുതിഭാരം കുത്തനെ കുറയ്ക്കുന്നതും ഉൾപ്പെടെയുള്ള ട്രംപിന്റെ നയങ്ങൾ പൊതുവേ ഡോളറിനും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കിനും (ട്രഷറി ബോണ്ട് യീൽഡ്) കരുത്തേകുന്നതാണ്.

ട്രംപ് ലീഡ് പിടിച്ചതോടെ യൂറോ, യെൻ തുടങ്ങിയ ആറ് മുൻനിര കറൻസികൾക്കെതിരായ യുഎസ് ഡോളർ ഇൻഡെക്സ് 105.08 എന്ന ശക്തമായ നിലയിലെത്തി. കഴിഞ്ഞ നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയാണിത്. ഇതു വൈകാതെ 106 ഭേദിച്ചേക്കുമെന്ന വിലയിരുത്തൽ ശക്തമാണ്.

യുഎസ് സർക്കാരിന്റെ 10 വർഷ ട്രഷറി യീൽഡ് 4.455% കടന്നു. ഇതും വൈകാതെ 4.5% കവിയുമെന്നാണ് കരുതുന്നത്. ട്രംപിന്റെ കാലത്ത് സർക്കാരിന്റെ കടമെടുപ്പ് ഉയരാനുള്ള സാധ്യതയുമേറെയാണ്.

ഫലത്തിൽ, ഡോളറിൽനിന്നും ബോണ്ടിൽനിന്നും മികച്ച നേട്ടം (റിട്ടേൺ)​ കിട്ടുമെന്നായതോടെ നിക്ഷേപകർ സ്വർണ നിക്ഷേപ പദ്ധതികളിൽനിന്നു പിന്‍മാറുന്നതാണ് വിലയിടിവിന് വഴിവച്ചത്.

മാത്രമല്ല, ഡോളർ ശക്തി പ്രാപിച്ചതോടെ സ്വർണം വാങ്ങുക ചെലവേറിയതായതും വിലയിടിവിന് കളമൊരുക്കി.

X
Top