
മുംബൈ: സാമ്പത്തിക മേഖലയിലെ ഉണർവ് കരുത്താകുംകൊച്ചി: അമേരിക്കയില്‍ മുഖ്യ പലിശ നിരക്ക് കുറയുമെന്ന് വ്യക്തമായതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യൻ വിപണിയിലേക്ക് ശക്തമായി തിരിച്ചെത്തുന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ വിദേശ ഫണ്ടുകള്‍ വിപണിയില്‍ സജീവമായതോടെ നിഫ്‌റ്റിയും സെൻസെക്സും തുടർച്ചയായി മുന്നേറി. ഇതോടൊപ്പം രൂപയുടെ മൂല്യത്തിലും കുതിപ്പുണ്ടായി. മാർച്ച് 20ന് മാത്രം 3,239 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ വാങ്ങിയത്.
അമേരിക്കയില്‍ പലിശ കുറയുന്നത് ഗുണമാകും
അമേരിക്കയിലെ മാന്ദ്യം നേരിടുന്നതിനായി കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസർവ് മുഖ്യ പലിശ നിരക്ക് ഈ വർഷം രണ്ട് തവണ കുറയ്ക്കുമെന്ന് വ്യക്തമാക്കിയതാണ് ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് കൂട്ടുന്നത്.
ഫെഡറല്‍ റിസർവ് തീരുമാനം അമേരിക്കൻ ബോണ്ടുകളുടെയും ഡോളറിന്റെയും മൂല്യയിടിവിന് കാരണമാകുന്നതിനാലാണ് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളില്‍ നിക്ഷേപം വർദ്ധിപ്പിക്കുന്നത്.
ബജാജ് ഫിനാൻസ്, കോട്ടക് മഹീന്ദ്ര ബാങ്ക്, നെസ്‌ലേ, എൻ.ടി.പി.സി, പവർ ഗ്രിഡ്, അദാനി ഗ്രീൻ തുടങ്ങിയവയാണ് മുന്നേറ്റത്തിന് നേതൃത്വം നല്‍കിയത്.
നിക്ഷേപകർക്ക് പ്രതീക്ഷയേറുന്നു
ഒക്ടോബർ മുതല്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിന്നും വൻതോതില്‍ പണം പിൻവലിച്ചതോടെ ഓഹരി, നാണയ, കടപ്പത്ര വിപണികള്‍ കനത്ത വില്‍പ്പന സമ്മർദ്ദം നേരിട്ടിരുന്നു.
നടപ്പുവർഷം ഇതുവരെ വിദേശ ഫണ്ടുകള്‍ ഇന്ത്യൻ ഓഹരി വിപണിയില്‍ നിന്ന് 1.25 ലക്ഷം രൂപയ്ക്കടുത്താണ് പിൻവലിച്ചത്. ഇതോടെ സെൻസെക്സ്, നിഫ്‌റ്റി എന്നിവ 20 ശതമാനത്തിനടുത്ത് നഷ്‌ടം നേരിട്ടിരുന്നു.