
ദില്ലി: ഇന്ത്യയുടെ ഭക്ഷ്യധാന്യ ഉൽപ്പാദനം കഴിഞ്ഞ എട്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിൽ. ഉൽപാദനം 6.6% വർദ്ധിച്ച് 2024-25 ൽ 354 ദശലക്ഷം ടൺ (MT) എന്ന നിലയിലെത്തിയതായി കേന്ദ്രം അറിയിച്ചു.
നെല്ല്, ഗോതമ്പ്, ചോളം, നിലക്കടല, സോയാബീൻ എന്നിവയുൾപ്പെടെ എല്ലാ പ്രധാന വിളകളും ഈ വർഷത്തിൽ റെക്കോർഡ് ഉൽപ്പാദനമുണ്ടായി.
ന്യായമായ വിലനിർണ്ണയം, നഷ്ടപരിഹാരം, കുറഞ്ഞ പലിശ നിരക്കിലുള്ള വായ്പകൾ എന്നിവയുൾപ്പെടെയുള്ള കേന്ദ്രത്തിന്റെ കർഷക സൗഹൃദ നയങ്ങളും സംസ്ഥാന സർക്കാരുകൾ അവ കൃത്യമായി നടപ്പിലാക്കിയതുമാണ് ഉൽപ്പാദന വർധനവിന് കാരണമെന്ന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
മൊത്തത്തിലുള്ള ഭക്ഷ്യധാന്യ ഉൽപ്പാദനം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പയർ വർഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും ഉൽപ്പാദനം ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ട്. അതിനായി ശ്രമങ്ങൾ നടന്നുവരികയാണെന്നും ഭക്ഷ്യധാന്യ ഉൽപ്പാദനത്തിന്റെ മൂന്നാമത്തെ അഡ്വാൻസ് വിവരങ്ങൾ പുറത്തിറക്കിക്കൊണ്ട് ചൗഹാൻ പറഞ്ഞു.
കണക്കുകൾ പ്രകാരം, 2024-25 ൽ ഗോതമ്പ് ഉൽപ്പാദനം 117 മെട്രിക് ടണ്ണായി ഉയർന്നു. മുൻ വർഷം 115 മെട്രിക് ടൺ ആയിരുന്നു ഉൽപ്പാദനം. നെല്ല് ഉൽപ്പാദനം 149 മെട്രിക് ടണ്ണായി കണക്കാക്കപ്പെടുന്നു. 2023-24 ൽ ഇത് 138 മെട്രിക് ടൺ ആയിരുന്നു.
അതേസമയം ചോളം ഉൽപ്പാദനം 42 മെട്രിക് ടൺ പ്രതീക്ഷിക്കുന്നു. ധാന്യങ്ങളുടെ ഉത്പാദനം മുൻ വർഷത്തേക്കാൾ 6 മെട്രിക് ടൺ കൂടുതലായിരിക്കുമെന്നും പറയുന്നു. പയർവർഗ്ഗങ്ങളുടെ ഉൽപ്പാദനം കഴിഞ്ഞ വർഷത്തെ 24 മെട്രിക് ടണ്ണിൽ നിന്ന് 25 മെട്രിക് ടണ്ണായി ഉയർന്നു.
എണ്ണക്കുരുക്കളുടെ ഉൽപ്പാദനം കഴിഞ്ഞ വർഷത്തെ 40 മെട്രിക് ടണ്ണിൽ നിന്ന് 43 മെട്രിക് ടണ്ണായി വർധിക്കും. സോയാബീൻ 15.1 മെട്രിക് ടണ്ണും നിലക്കടല 11.2 മെട്രിക് ടണ്ണും ആയി കണക്കാക്കപ്പെടുന്നു. ഇതും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതലാണ്.
ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും കാർഷിക മേഖലയുടെ വളർച്ച സന്തോഷവാർത്തയാണെന്നും ആഗോളതലത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്താണ് വാർത്ത വരുന്നതെന്നും മന്ത്രി പറഞ്ഞു.