
തിരുവനന്തപുരം: സാമ്പത്തികപ്രതിസന്ധി മറികടക്കുകകൂടി ലക്ഷ്യമിട്ട് സഹകരണസ്ഥാപനങ്ങളിൽനിന്ന് സർക്കാർ ഈടാക്കുന്ന ഫീസ് നിരക്കുകൾ കുത്തനെ കൂട്ടുന്നു.
അഞ്ചിരട്ടി വർധനയാണ് പല ഫീസുകൾക്കും വരുത്തുന്നത്. ഇതിനായി സഹകരണചട്ടത്തിൽ ഭേദഗതിവരുത്താനുള്ള ശുപാർശ സർക്കാരിന് നൽകും.
ഉയർന്നനിരക്കുകൾ നൽകിയില്ലെങ്കിൽ സഹകരണസ്ഥാപനങ്ങളെ ക്ലാസിഫിക്കേഷനിൽ തരംതാഴ്ത്താനുള്ള വ്യവസ്ഥയും കൊണ്ടുവരും.
ഓരോ സഹകരണസ്ഥാപനത്തിലെയും ജീവനക്കാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമെല്ലാം ക്ലാസിനെ അടിസ്ഥാനമാക്കിയാണ്.
ശുപാർശ ചെയ്ത ഫീസ് നിരക്ക്
- പരമാവധി ഓഡിറ്റ് ഫീസ് ഒരുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമാക്കണം. പ്രവർത്തനമൂലധനം, വിറ്റുവരവ്, മൊത്തവരുമാനം എന്നിവയിലേതെങ്കിലും ഒന്ന് അടിസ്ഥാനമാക്കി 100 രൂപയ്ക്ക് 50 പൈസ എന്നനിലയിലാണ് ഓഡിറ്റ് ഫീസ് ഈടാക്കുക.
- പ്രാഥമിക സഹകരണസംഘങ്ങളുടെ ഫീസ് 50,000 രൂപയിൽനിന്ന് രണ്ടുലക്ഷമാക്കും. 10 കോടിക്കുമുകളിൽ പ്രവർത്തനമൂലധനമുള്ള സംഘത്തിന്റെ ഫീസ് ഒരുലക്ഷത്തിൽനിന്ന് അഞ്ചുലക്ഷമാക്കും.
- സാമ്പത്തിക തർക്കങ്ങളിലെ കേസിനുള്ള മിനിമംഫീസ് 200 രൂപയിൽനിന്ന് 500 രൂപയാക്കും. പരമാവധി 2000 രൂപയായിരുന്നത് രണ്ടുലക്ഷംരൂപവരെ 5000 രൂപയും രണ്ടുലക്ഷംമുതൽ പത്തുലക്ഷംവരെ 7500 രൂപയും പത്തുലക്ഷത്തിനുമുകളിൽ 10,000 രൂപയുമാക്കും.
- സഹകരണജീവനക്കാരുടെ പരാതികൾക്കുള്ള ഫീസ് 1000 രൂപയിൽനിന്ന് 5000 രൂപയാക്കും.
- തിരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികൾക്കുള്ള ഫീസ് 5000 രൂപയിൽനിന്ന് 10,000 രൂപ
- സഹകരണസംഘം രജിസ്ട്രാർക്ക് അപ്പീൽ സമർപ്പിക്കാനുള്ള ഫീസ് 2000-ത്തിൽനിന്ന് 5000 രൂപയാക്കും.
- പ്രാഥമിക സഹകരണസംഘങ്ങൾക്ക് ശാഖ അനുവദിക്കാനുള്ള അപേക്ഷാഫീസ് 5000 രൂപയിൽനിന്ന് 7500 രൂപയാക്കും.
- സംഘങ്ങളുടെ ക്ലാസിഫിക്കേഷൻ പുതുക്കാനുള്ള അപേക്ഷാഫീസ് 2000 രൂപയിൽനിന്ന് 5000 രൂപയാക്കും.






