
ന്യൂഡൽഹി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്ന സ്വന്തം അരി ഉപയോഗിക്കാൻ കേന്ദ്രത്തോട് പ്രത്യേകാനുമതി തേടി കേരളം.
ഒരു വർഷത്തേക്ക് 66,000 ടണ്ണിലധികം അരി സംസ്ഥാനത്തിന് സ്കൂൾ ഉച്ചഭക്ഷണപദ്ധതിക്കായി വേണ്ടിവരുന്നുണ്ട്. ഇത് പൂർണമായും സൗജന്യമായാണ് കേന്ദ്രം അനുവദിക്കുന്നത്.
എഫ്.സി.ഐ. ഗോഡൗണുകൾ വഴിയെത്തിക്കുന്ന ഈ അരിക്കുപകരം സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്ന അരി ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. കേന്ദ്രം അതിനുള്ള സഹായധനം കേരളത്തിന് നൽകേണ്ടിവരുമെന്നർഥം.
കേരളത്തിലെ ഒരു കിലോ അരിക്ക് കണക്കാക്കുന്ന വിപണിവിലയായ 28 രൂപ പ്രകാരം കൂട്ടിയാൽ 184 കോടി വരും ഇത്.
അന്യസംസ്ഥാനങ്ങളിൽനിന്ന് സംഭരിക്കാൻ കേന്ദ്രം ചെലവിടുന്ന തുക കേരളത്തിലേക്ക് അനുവദിച്ചാൽ മതിയെന്നാണ് കേരളത്തിന്റെ വാദം.
കേരളത്തിനകത്ത് സംഭരിക്കുന്ന അരിയിൽ മിച്ചംവരുന്നത് നശിച്ചുപോകാതെ തടയാനും കർഷകരെ സഹായിക്കാനും ഇതുപകരിക്കുമെന്നാണ് കണക്കുകൂട്ടൽ. ഈ ആവശ്യമുന്നയിച്ച് കേന്ദ്രത്തിന് സംസ്ഥാനസർക്കാർ നിവേദനം നൽകി.
കേരളത്തിലെ കർഷകരിൽനിന്ന് സംഭരിക്കുന്ന നെല്ലിൽനിന്ന് മില്ലുകളിലൂടെ ഉത്‌പാദിപ്പിക്കുന്ന അരിയുടെ സ്റ്റോക്ക് ഒരുവർഷം കേരളത്തിൽ നാലര ലക്ഷം ടൺ വരും.
റേഷൻകടകളിലൂടെ വിതരണം ചെയ്യുന്നത് മൂന്നരലക്ഷം ടൺ. മിച്ചം വരുന്ന അരി കെട്ടിക്കിടന്ന് നശിച്ചു പോകാതിരിക്കാൻ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കുന്നത് ഗുണകരമാകുമെന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്.