
കൊച്ചി: നിരത്തുകളിലെ പുതിയ ട്രെൻഡായി വൈദ്യുത, സി.എൻ.ജി വാഹനങ്ങൾ മാറുമ്പോൾ വൈദ്യുതിയും പ്രകൃതിവാതകവും ഉൾപ്പെടെ പുതിയ മേഖലകളിലേയ്ക്കും ചുവടുമാറുകയാണ് പൊതുമേഖലാ എണ്ണക്കമ്പനികൾ.
വൈദ്യുത, സി.എൻ.ജി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിന്റെ ചുവടുപിടിച്ചാണ് മാറ്റം.
പരിസ്ഥിതിസൗഹൃദ ഗതാഗതമെന്ന ലക്ഷ്യത്തിൽ വൈദ്യുതി, സി.എൻ.ജി വാഹനങ്ങളുടെ ഉത്പാദനം, ഉപയോഗം എന്നിവയ്ക്ക് വൻപ്രോത്സാഹനമാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകുന്നത്.
കൂടുതൽ വാഹനങ്ങൾ നിരത്തിലിറങ്ങുമ്പോൾ വൈദ്യുതി, സി.എൻ.ജി എന്നിവയുടെ വിപണന സാദ്ധ്യത മുതലാക്കാനാണ് എണ്ണക്കമ്പനികളുടെ പദ്ധതി. രാജ്യമെമ്പാടുമുള്ള പെട്രോൾ പമ്പുകളിലൂടെ വാഹനങ്ങൾക്ക് സി.എൻ.ജിയും വൈദ്യുതി ചാർജിംഗ് സൗകര്യവും ലഭ്യമാക്കി ഊർജ്ജ കമ്പനിയായി മാറുന്ന പ്രക്രിയയിലാണ് പെട്രോളിയം കമ്പനികൾ.
വൈദ്യുതി ചാർജിംഗ് ഇടനാഴി
വാഹനങ്ങൾക്ക് വൈദ്യുതി ചാർജ് ചെയ്യുന്നതിന് വൻപദ്ധതിയാണ് രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണ സംസ്കരണ, വിപണന കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി.പി.സി.എൽ) നടപ്പാക്കുന്നത്.
വൈദ്യുത വാഹനങ്ങൾ അതിവേഗത്തിൽ ചാർജ് ചെയ്യാവുന്ന 7,000 കേന്ദ്രങ്ങൾ അഞ്ചു വർഷത്തിനകം ആരംഭിക്കുകയാണ് ലക്ഷ്യം. 2,000 കോടി രൂപയാണ് ഇതിനായി നിക്ഷേപിക്കുക.
പമ്പുകളിൽ വാഹനങ്ങളുടെ വൈദ്യുതി ചാർജിംഗ്, സി.എൻ.ജി നിറയ്ക്കൽ എന്നിവയ്ക്കും സൗകര്യം ഒരുക്കുമെന്ന് ബി.പി.സി.എൽ വൃത്തങ്ങൾ പറഞ്ഞു. ദേശീയ, സംസ്ഥാന പാതകളിൽ നൂറു കിലോമീറ്ററിനിടയിൽ ഒരു ചാർജിംഗ് സ്റ്റേഷൻ വീതമാണ് ഒരുക്കുക.
ബാറ്ററിയിൽ ഇന്ത്യൻ ഓയിൽ
രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷനും വാഹനങ്ങൾക്ക് വൈദ്യുതി ചാർജിംഗിന് സൗകര്യം ഒരുക്കുന്നുണ്ട്. വൈദ്യുത വാഹനങ്ങൾക്ക് മികച്ച ബാറ്ററി ലഭ്യമാക്കുകയാണ് ലക്ഷ്യം.
വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ലിഥിയം ഉപയോഗിച്ചാണ് ബാറ്ററി നിർമ്മിക്കുന്നത്. രാജ്യത്ത് സുലഭമായ അലുമിനിയം ഉപയോഗിച്ച് ബാറ്ററി നിർമ്മിക്കുന്നതിനുള്ള ഗവേഷണ വികസന പദ്ധതി ഇന്ത്യൻ ഓയിൽ തുടരുകയാണ്.
സാദ്ധ്യതകൾ, വെല്ലുവിളികൾ
പുതിയ സാദ്ധ്യതകൾ വിനിയോഗിക്കുക, ഭാവികാല വെല്ലുവിളികൾ നേരിടുക എന്നിവയാണ് ഊർജ്ജ കമ്പനിയായി മാറുന്നതിലൂടെ എണ്ണക്കമ്പനികൾ ലക്ഷ്യമിടുന്നത്. 50 വർഷത്തിനിടെ അസംസ്കൃത എണ്ണയുടെ ലഭ്യതയിൽ വൻഇടിവ് സംഭവിക്കുമെന്നാണ് പഠനങ്ങൾ.
എണ്ണ ഇറക്കുമതി കുറച്ച് വിദേശനാണ്യ വിനിയോഗം കുറയ്ക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. എണ്ണ ഉപഭോഗത്തിൽ കുറവ് സംഭവിച്ചാലും നിലനിൽക്കുകയെന്ന ലക്ഷ്യവും എണ്ണക്കമ്പനികൾക്കുണ്ട്.
ഇന്ത്യൻ സാദ്ധ്യതകൾ
- 14 ലക്ഷത്തിലേറെ വാഹനങ്ങൾ
- ഇരുചക്രവാഹനങ്ങളിൽ ലോകത്ത് രണ്ടാമത്
- 2030ൽ പ്രതീക്ഷ 49 ശതമാനം വളർച്ച
- 12 വൈദ്യുത കാർ നിർമ്മാതാക്കൾ
- സാങ്കേതികവിദ്യാ ഗവേഷണം ഉൗർജിതം






