ലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽയുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതിഇന്ത്യയിൽ ഇന്ധനവില വര്‍ധന അനിവാര്യമെന്ന് ഐഎംഎഫ്

ആഗോള വിപണിയിൽ കൊക്കോ വില കുതിക്കുന്നു; രണ്ടര മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ

ലണ്ടൻ: പശ്ചിമാഫ്രിക്കയിലെ ഉത്പാദനക്കുറവും ആഗോള വിതരണ ശൃംഖലയിലെ തടസങ്ങളും കാരണം കൊക്കോ വിലയിൽ വൻ വർധന.

കഴിഞ്ഞ രണ്ടര മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ കൊക്കോ വ്യാപാരം നടക്കുന്നത്. ഒക്‌ടോബറിൽ ആരംഭിക്കാനിരിക്കുന്ന പ്രധാന വിളവെടുപ്പ് സീസണിന്‍റെ തുടക്കം ദുർബലമാകുമെന്ന സൂചനകളാണ് വില ഉയരാൻ പ്രധാന കാരണമായത്.

ലോകത്തിലെ ഏറ്റവും വലിയ കൊക്കോ ഉത്പാദകരായ ഐവറി കോസ്റ്റ്, ഘാന എന്നിവിടങ്ങളിൽ നിലനിൽക്കുന്ന വരൾച്ച ഉത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

പശ്ചിമാഫ്രിക്കയിലെ കൊക്കോ മരങ്ങളിൽ ഇത്തവണ കായ്‌ഫലം കുറവാണെന്ന് പ്രാഥമിക സർവേകൾ സൂചിപ്പിക്കുന്നു. ഇതിനുപുറമെ, ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നത് വളം വിതരണത്തെ ബാധിച്ചതും കപ്പൽ കൂലി, ഇൻഷ്വറൻസ് ചെലവ്, ഇന്ധന വില എന്നിവ വർധിപ്പിച്ചതും കൊക്കോ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾക്ക് വൻ തിരിച്ചടിയായി.

ഉയർന്ന വില നിലനിൽക്കുമ്പോഴും ചോക്ലേറ്റിനായുള്ള ആഗോള ആവശ്യകതയിൽ വലിയ കുറവുണ്ടാകാത്തത് കൊക്കോ വിപണിക്ക് അനുകൂല ഘടകമാണ്.

പ്രമുഖ ചോക്ലേറ്റ് നിർമാതാക്കളായ ഹെർഷി, മോണ്ടെലെസ് എന്നിവരുടെ ലാഭവിഹിതത്തിൽ ഉണ്ടായ വർധന ഇത് ശരിവയ്ക്കുന്നു. എന്നാൽ, നോർത്ത് അമേരിക്കയിലും യൂറോപ്പിലും കൊക്കോ അരക്കുന്നതിന്‍റെ തോത് കുറഞ്ഞത് വരും ദിവസങ്ങളിൽ വിലയെ ബാധിച്ചേക്കാം.

നൈജീരിയയിൽനിന്നുള്ള കൊക്കോ കയറ്റുമതിയിൽ ഉണ്ടായ കുറവും “എൽ നിനോ’ പ്രതിഭാസം മൂലം വിളവെടുപ്പ് മോശമാകുമെന്ന ആശങ്കയും വിപണിയിലെ സമ്മർദം വർധിപ്പിക്കുന്നു. വരും വർഷങ്ങളിൽ ആഗോളതലത്തിൽ കൊക്കോയുടെ അധികശേഖരം ഗണ്യമായി കുറയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.

X
Top