
കൊച്ചി: കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് 159 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 91 സ്ഥിരം തസ്തികകളും 68 കരാര്‍ തസ്തികകളുമാണ് സൃഷ്ടിച്ചത്. മധ്യകേരളത്തിലെ ഏറ്റവും വലുതും, അത്യാധുനിക ഉപകരണങ്ങളും ചികിത്സാ സംവിധാനങ്ങളുമുള്ള കാന്‍സര്‍ സെന്ററാണ് ഉദ്ഘാടനത്തിന് സജ്ജമാകുന്നത്. 100 കിടക്കകളുമായാണ് ആദ്യ ഘട്ടത്തിൽ പ്രവർത്തനം ആരംഭിക്കുക. കാന്‍സര്‍ ചികിത്സയില്‍ കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് വലിയ പ്രാധാന്യമുണ്ട്. മധ്യ കേരളത്തിലെ രോഗികള്‍ക്ക് ദൂരയാത്രകളില്ലാതെ സമഗ്രവും ആധുനികവുമായ കാന്‍സര്‍ പരിചരണം ലഭ്യമാക്കുക എന്നതാണ് മുഖ്യ ലക്ഷ്യം.
രോഗ നിര്‍ണയം മുതല്‍ ശസ്ത്രക്രിയ, അത്യാധുനിക കാന്‍സര്‍ ചികിത്സയും ഗവേഷണവും വരെ ഒരേ കേന്ദ്രത്തില്‍ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവും സമയ നഷ്ടവും കുറയ്ക്കാന്‍ കഴിയും. അത്യാധുനിക ഉപകരണങ്ങളും വിദഗ്ധ ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന ഈ സെന്റര്‍ സംസ്ഥാനത്തെ കാന്‍സര്‍ ചികിത്സാ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. ആശുപത്രിയിൽ ചികിത്സക്ക് എത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്ക് താമസിക്കാനായി 11.34 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന അമിനിറ്റി സെന്ററും നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.






