വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയ പരിധി കേന്ദ്രം പിൻവലിച്ചുക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നു

വിദേശ നിക്ഷേപകര്‍ക്ക് വിപണി കൂടുതല്‍ തുറന്നുനല്‍കാന്‍ ചൈന

ബെയ്‌ജിങ്‌: ആഗോള വ്യാപാര യുദ്ധങ്ങളും നയതന്ത്ര പിരിമുറുക്കങ്ങളും ലോക സമ്പദ്വ്യവസ്ഥയെ ഉലയ്ക്കുമ്പോള്‍, ചൈനയുടെ വാതിലുകള്‍ വിദേശ സംരംഭങ്ങള്‍ക്കായി കൂടുതല്‍ തുറന്നിടുമെന്ന് ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്.

ബെയ്ജിംഗില്‍ നടന്ന ചൈന ഡെവലപ്മെന്റ് ഫോറത്തിലാണ് ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പുനല്‍കുന്ന പ്രഖ്യാപനങ്ങള്‍ അദ്ദേഹം നടത്തിയത്. വിദേശ കമ്പനികള്‍ക്ക് സ്വദേശി സംരംഭകര്‍ക്ക് തുല്യമായ പരിഗണനയും സുരക്ഷിതമായ ബിസിനസ് അന്തരീക്ഷവും ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ചൈന, ലോക സമ്പദ് വ്യവസ്ഥയുടെ ‘സ്ഥിരതയുടെ തുറമുഖമായി’ മാറുമെന്ന് ലി ക്വിയാങ് വിശേഷിപ്പിച്ചു. ആപ്പിള്‍, സാംസങ്, ഫോക്‌സ്വാഗണ്‍ തുടങ്ങിയ ആഗോള ഭീമന്‍മാരുടെ മേധാവിമാര്‍ പങ്കെടുത്ത വേദിയില്‍, ചൈനയിലെത്തുന്ന കമ്പനികള്‍ക്ക് മികച്ച വിജയവും ആത്മവിശ്വാസവും നല്‍കുന്ന തരത്തില്‍ നിക്ഷേപ സൗഹൃദ നയങ്ങള്‍ തുടരുമെന്ന് ക്വിയാങ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ചൈന നേടിയ റെക്കോര്‍ഡ് വ്യാപാര മിച്ചത്തെത്തുടര്‍ന്നുണ്ടായ അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കിടയിലാണ് ഈ നയപരമായ നീക്കം.

പശ്ചിമേഷ്യയിലെ സംഘര്‍ഷസാഹചര്യങ്ങള്‍ക്കിടയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ചൈനീസ് സന്ദര്‍ശനം മാറ്റിവെച്ച പശ്ചാത്തലത്തില്‍, വിദേശ നിക്ഷേപകരുടെ ആശങ്കകള്‍ അകറ്റാന്‍ ഫോറം വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

സിമെന്‍സ്, ബിഎഎസ്എഫ്, നൊവാര്‍ട്ടിസ് തുടങ്ങിയ യൂറോപ്യന്‍ കമ്പനികളുടെ സാന്നിധ്യം ശ്രദ്ധേയമാണെങ്കിലും, ജാപ്പനീസ് കമ്പനികളുടെ അസാന്നിധ്യം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ലോക വ്യാപാരത്തിന്റെ ചാലകശക്തിയായി ചൈന തുടരുമെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്.

കൂടുതല്‍ ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിലൂടെ സന്തുലിതമായ വ്യാപാര വികസനമാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയ വിപണികള്‍ സൃഷ്ടിക്കുന്നതിന് സാങ്കേതിക പുരോഗതിയും തുറന്ന സമീപനവും അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ആഗോള വിതരണ ശൃംഖലയുടെ നട്ടെല്ലായി ചൈനയെ നിലനിര്‍ത്താനുള്ള ബെയ്ജിംഗിന്റെ ഈ നീക്കം വരും വര്‍ഷങ്ങളില്‍ ഏഷ്യന്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

X
Top