
ന്യൂഡൽഹി: രാജ്യാന്തര ക്രൂഡ് വില കുതിച്ചുകയറുന്നതിനിടെ പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ കേന്ദ്രസർക്കാർ ഗണ്യമായി കുറിച്ചു. പെട്രോളിന്റേത് 13 രൂപയായിരുന്ന തീരുവ 3 രൂപയായിട്ടാണ് കുറച്ചത്. ഡീസലിന് ബാധകമായിരുന്ന തീരുവ 10 രൂപയായിരുന്നത് പൂർണമായും ഒഴിവാക്കി.
ക്രൂഡോയിൽ വിലവർധനയുടെ ഭാരം ജനങ്ങളിലേക്ക് എത്താതിരിക്കാനും ഓയിൽ മാർക്കറ്റിങ് കമ്പനികൾക്ക് നിലവിലുണ്ടാകുന്ന നഷ്ടം നികത്താനുമാണ് നീക്കം. പെട്രോളിന്റെയും ഡീസലിന്റെയും ചെറുകിട വിൽപന വിലയിൽ മാറ്റമുണ്ടായേക്കില്ല. എക്സൈസ് നികുതി വെട്ടിക്കുറച്ചതുവഴി കേന്ദ്ര സർക്കാരിനുണ്ടാകുന്ന പ്രതീക്ഷിത വരുമാനനഷ്ടം 1.7 ലക്ഷം കോടി രൂപയാണെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ എണ്ണക്കമ്പനിയായ നയാര പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചിരുന്നു. മറ്റു കമ്പനികളും സമാനമായ വിലവർധന നടപ്പാക്കുമോയെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എക്സൈസ് തീരുവ കുറച്ചിരിക്കുന്നത്. ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 106.73 ഡോളറാണ്.
കഴിഞ്ഞ ഏപ്രിലിലാണ് അവസാനമായ അധിക എക്സൈസ് തീരുവ കേന്ദ്രം പരിഷ്കരിച്ചത്. അന്ന് രാജ്യാന്തര എണ്ണവില ഗണ്യമായി കുറഞ്ഞതിന്റെ മെച്ചം ജനങ്ങൾക്ക് നിഷേധിച്ചുകൊണ്ട്, പെട്രോളിന്റെയും ഡീസലിന്റെയും അഡീഷനൽ എക്സൈസ് നികുതി കേന്ദ്രസർക്കാർ 2 രൂപ വീതം കൂട്ടുകയാണ് ചെയ്തത്. പമ്പുകളിൽ പെട്രോളിന്റെയും ഡീസലിന്റെയും വില അന്ന് കൂടിയില്ലെങ്കിലും, ജനങ്ങൾക്ക് അർഹതപ്പെട്ട ഇളവ് ലഭിച്ചില്ല.
എണ്ണക്കമ്പനികൾക്ക് നഷ്ടം ലിറ്ററിന് 30 രൂപ
നിലവിൽ ഒരു ലീറ്റർ പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും എണ്ണക്കമ്പനികൾക്ക് നഷ്ടമുണ്ടാകുന്നുണ്ടെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. രണ്ട് ഓപ്ഷനുകളാണ് സർക്കാരിനു മുന്നിലുണ്ടായിരുന്നത്–ഒന്നുകിൽ മറ്റു രാജ്യങ്ങളെപ്പോലെ ഇന്ധനവില ഗണ്യമായി വർധിപ്പിക്കുക, അല്ലെങ്കിൽ അധിക നികുതിവരുമാനം വേണ്ടെന്നു വയ്ക്കുക. ഇതിൽ രണ്ടാമത്തെ ഓപ്ഷനാണ് സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിൽ ഇന്ധനവില 30 മുതൽ 50 ശതമാനം വരെയും നോർത്ത് അമേരിക്കൻ രാജ്യങ്ങളിൽ 30 ശതമാനവും യൂറോപിൽ 20 ശതമാനവും വർധിച്ചതും പുരി ചൂണ്ടിക്കാട്ടി.
ഫെബ്രുവരി 28നു ശേഷം ക്രൂഡോയിൽ വിലയിൽ 50% വർധനയാണുണ്ടായത്. എന്നാൽ പെട്രോൾ, ഡീസൽ ചില്ലറ വില നാളുകളായി മാറ്റമില്ലാതെ തുടരുകയാണ്. ഇത് എണ്ണക്കമ്പനികൾക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
2022 ഏപ്രിലിനു ശേഷം സാധാരണ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായിട്ടില്ല. ക്രൂഡോയിൽ നിരക്ക് ഉയർന്നപ്പോൾ എണ്ണക്കമ്പനികൾ വില കൂട്ടാതെ ബാധ്യത ഏറ്റെടുക്കുകയും, നിരക്ക് കുറഞ്ഞു നിന്ന സമയത്ത് ലാഭമുണ്ടാക്കുകയും ചെയ്തു. ഇതേ രീതി തുടരുമോയെന്നാണ് അറിയേണ്ടത്.
റഷ്യ–യുക്രെയ്ൻ സംഘർഷത്തിനു പിന്നാലെ 2022 ജൂണിൽ അസംസ്കൃത എണ്ണയ്ക്ക് ബാരലിന് 119 ഡോളർ വരെ ഉയർന്നിരുന്നു. ആ വർഷം കമ്പനികൾക്ക് കാര്യമായ ലാഭമുണ്ടാക്കാനായില്ലെങ്കിലും തൊട്ടടുത്ത സാമ്പത്തികവർഷം 81,000 കോടി രൂപയെന്ന റെക്കോർഡ് ലാഭമുണ്ടാക്കിയിരുന്നു. രാജ്യത്തെ ക്രൂഡോയിൽ ആവശ്യകതയുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.
ഡീസൽ, എടിഫ് കയറ്റുമതിക്ക് തീരുവ
അഡീഷനൽ എക്സൈസ് തീരുവ കുറച്ചതിനു പുറമേ ഡീസലിന്റെയും ഏവിയേഷൻ ഫ്യുവലിന്റെയും (എടിഎഫ്) കയറ്റുമതിക്ക് യഥാക്രമം 21.5 രൂപ, 29.5 രൂപ എന്നിങ്ങനെ തീരുവ ചുമത്തുകയും ചെയ്തു. കയറ്റുമതി നിരുത്സാഹപ്പെടുത്തിക്കൊണ്ട് ആഭ്യന്തര ലഭ്യത ഉറപ്പാക്കാനാണിതെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
വിലക്കയറ്റത്തിൽ നിന്ന് രക്ഷിക്കാനാണ് കേന്ദ്രം അഡീഷനൽ എക്സൈസ് തീരുവ കുറച്ചതെന്ന് അവർ ചൂണ്ടിക്കാട്ടി.
∙ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൂർണമായും ഇന്ത്യ സജ്ജമെന്ന് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു.
ലോക്ഡൗൺ ഉണ്ടാകുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും, ഇതുസംബന്ധിച്ച് ഒരു തരത്തിലുമുള്ള ആലോചനയും നടക്കുന്നില്ലെന്നും പുരി ചൂണ്ടിക്കാട്ടി.






