
ന്യൂഡൽഹി: ‘സ്‌റ്റാർട്ടപ്പി’ന്‍റെ നിർവചനം കേന്ദ്രം പരിഷ്കരിച്ചു. 100 കോടി രൂപ വരെ വിറ്റുവരവുള്ള സംരംഭങ്ങളെയാണ് സ്‌റ്റാർട്ടപ്പുകളായി ഇതുവരെ പരിഗണിച്ചിരുന്നത്. ഇത് 200 കോടി രൂപയാക്കി വർധിപ്പിച്ചു.
വിറ്റുവരവ് 100 കോടിയിൽ കൂടിയാലും സ്‌റ്റാർട്ടപ്പുകളായി തുടരാം. അതുവഴി ആനുകൂല്യങ്ങൾ ലഭിക്കുന്നതും ഉറപ്പാക്കാം.
പുതുതലമുറ സാങ്കേതികവിദ്യകളിൽ പ്രവർത്തിക്കുന്ന കമ്പനികളെ പരിഗണിക്കുന്നതിനായി ‘ഡീപ് ടെക് സ്റ്റാർട്ടപ്’ എന്ന പുതിയ നിർവചനവും ഉൾപ്പെടുത്തി. ഇവയ്ക്ക് കൂടുതൽ ഇളവുകൾ അനുവദിച്ചു.
10 വർഷം വരെയാണ് സാധാരണ സംരംഭങ്ങൾക്ക് സ്‌റ്റാർട്ടപ് എന്ന പരിഗണന ലഭിക്കുന്നത്. ഡീപ് ടെക് സ്‌റ്റാർട്ടപ്പുകൾക്ക് ഇത് 20 വർഷമാക്കി. ഒപ്പം വിറ്റുവരവ് 300 കോടി രൂപ വരെയാകാം.





