
ന്യൂഡൽഹി: പഞ്ചസാരയുടെ താങ്ങുവില വര്‍ധിപ്പിക്കാന്‍ കേന്ദ്രം. ഏഴുവര്‍ഷത്തിനുശേഷമുള്ള ആദ്യ വര്‍ധനവാണ്. എംഎസ്പി ഏകദേശം 23 ശതമാനം വര്‍ധിപ്പിച്ച് 38 രൂപയായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് സൂചന.എത്തനോള്‍ സംഭരണവിലയും വര്‍ധിപ്പിച്ചേക്കും.
2025-26 സീസണില്‍ (ഒക്ടോബര്‍-സെപ്റ്റംബര്‍) 1.5 ദശലക്ഷം ടണ്‍ പഞ്ചസാര കയറ്റുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടികള്‍.
2019 ഫെബ്രുവരി മുതല്‍ സര്‍ക്കാര്‍ പഞ്ചസാരയുടെ എംഎസ്പി കിലോയ്ക്ക് 31രൂപയായി നിലനിര്‍ത്തിയിട്ടുണ്ട്. ഉയര്‍ന്ന ഉല്‍പാദനച്ചെലവ് ചൂണ്ടിക്കാട്ടി വില വര്‍ധിപ്പിക്കാന്‍ വ്യവസായം സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമാണ് ഈ എംഎസ്പി വര്‍ധനവ്. താങ്ങുവില വര്‍ധനവ് പഞ്ചസാര മില്ലുകള്‍ക്ക് പണലഭ്യത വര്‍ദ്ധിപ്പിക്കും.ഇത് കരിമ്പ് കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ അവരെ സഹായിക്കും.
പഞ്ചസാര വിലയിലെ വര്‍ദ്ധനവും പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ഇന്‍പുട്ട് ചെലവുകളിലെ വര്‍ദ്ധനവും കണക്കിലെടുക്കുമ്പോള്‍, പഞ്ചസാര എംഎസ്പി കിലോയ്ക്ക് 41 ആയി പരിഷ്‌ക്കരിക്കണമെന്നായിരുന്നു നാഷണല്‍ ഫെഡറേഷന്‍ ഓഫ് കോ-ഓപ്പറേറ്റീവ് ഷുഗര്‍ ഫാക്ടറികളുടെ ആവശ്യം.
എത്തനോള്‍ വിലയിലെ നിലവിലെ സ്ഥിതി, കരിമ്പ് പേയ്മെന്റ് ബാധ്യതകള്‍ നിറവേറ്റാനുള്ള മില്ലുകളുടെ കഴിവിനെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യേകിച്ച് എഫ്ആര്‍പിയും മറ്റ് ഇന്‍പുട്ട് ചെലവുകളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, വ്യവസായ സംഘടന കത്തില്‍ പറഞ്ഞു.
കര്‍ഷകര്‍ക്ക് നല്‍കേണ്ട മൊത്തം കരിമ്പ് വിലയുടെ 20% ത്തിലധികം എത്തനോള്‍ വരുമാനത്തില്‍ നിന്നാണ്. ബി-ഹെവി മൊളാസസ്, കരിമ്പ് ജ്യൂസ് അല്ലെങ്കില്‍ സിറപ്പ് എന്നിവയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന എത്തനോളിന്റെ വിലകള്‍ മാറ്റമില്ലാതെ തുടരുന്നു.






