
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ (കെഎംബി-6) പോലുള്ള ഉദ്യമങ്ങളുടെ സ്വതന്ത്രമായ യാത്ര തുടരുന്നതിന് സാമ്പത്തിക ഭദ്രത അനിവാര്യമാണെന്ന് കലാ വിദഗ്ധൻ അഭിപ്രായപ്പെട്ടു. റെസൊണൻസ് ആൻഡ് റിന്യൂവൽ: ദി കൊച്ചി ബിനാലെ സ്റ്റോറി’ എന്ന വിഷയത്തിൽ കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് ചർച്ച സംഘടിപ്പിച്ചത്. ബിനാലെക്ക് സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നവർ അതിൻറെ കലാപരമായ സൗന്ദര്യശാസ്ത്രത്തിൽ ഒരിക്കലും ഇടപെടാൻ പാടില്ലെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
കൊച്ചി-മുസിരിസ് ബിനാലെ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി, ബിനാലെ ആറാം പതിപ്പിൻ്റെ ക്യൂറേറ്റർ നിഖിൽ ചോപ്ര, സംരംഭക മറിയം റാം എന്നിവരാണ് ഒരു മണിക്കൂർ നീണ്ട ഈ സെഷനിൽ സംസാരിച്ചത്. കലാനിരൂപകൻ സദാനന്ദ് മേനോൻ ആയിരുന്നു ചർച്ചയുടെ മോഡറേറ്റർ. കൊച്ചിയുടെ ബഹുസ്വര സ്വഭാവം ഇന്ത്യയുടെ വൈവിധ്യത്തെ ഉൾക്കൊള്ളാൻ കഴിയുന്ന ഒന്നാണെന്ന് ടിഎൻക്യു ടെക്നോളജീസിന്റെ മാനേജിംഗ് ഡയറക്ടറും കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ട്രസ്റ്റിയുമായ മറിയം റാം, പറഞ്ഞു. 2012-ലെ ആദ്യ പതിപ്പ് മുതൽ ബിനാലെ ഫണ്ടുകളിലെ അപര്യാപ്തത നേരിട്ടിട്ടുണ്ട്.
അതിനുശേഷം പുതിയ സ്പോൺസർമാരും ഗുണഭോക്താക്കളും വരുന്നുണ്ട്. അത്തരം വ്യക്തികളും സ്ഥാപനങ്ങളും ബിനാലെയുടെ സൗന്ദര്യശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായം പറയാൻ വരാറില്ല എന്നത് ഗുണകരമാണെന്ന് അവർ പറഞ്ഞു. കൊച്ചി ബിനാലെ ഫൗണ്ടേഷൻ (കെബിഎഫ്) സംഘടിപ്പിക്കുന്ന ബിനാലെ ആറാം ലക്കം ഡിസംബർ 12 നു ആരംഭിക്കും. ഗോവയിലെ എച്ച്എച്ച് ആർട്ട് സ്പേസസുമായി ചേർന്ന് നിഖിൽ ചോപ്ര ക്യൂറേറ്റ് ചെയ്യുന്ന പ്രധാന ബിനാലെ പ്രദർശനത്തിന് പുറമെ നിരവധി സമാന്തര കലാ പ്രദർശനങ്ങളും അരങ്ങേറും. ഇത്തവണ വെല്ലിംഗ്ടൺ ഐലൻഡിൽ പുതിയ വേദിയുമുണ്ട്.






