
കൊച്ചി: കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തില്‍ സ്‌ട്രൈഡ് ഇന്‍ക്ലൂസീവ് ഇന്നൊവേഷന്‍ സമ്മിറ്റ് നടത്തി. സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു സമ്മിറ്റ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗം പലപ്പോഴും ദിനചര്യകള്‍ വരെ ചെയ്യാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നും സാങ്കേതികവിദ്യ എങ്ങനെ അവര്‍ക്ക് കൂടി ഉപയോഗപെടുത്താമെന്നുമാണ് സ്ട്രൈഡിലൂടെ കാണാന്‍ കഴിയുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തെ ഇന്ത്യയിലെ ആദ്യത്തെ ഇന്‍ക്ലൂസീവ് ഇന്നൊവേഷന്‍ ടെക്‌നോളജി ഹബ്ബാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് സ്ട്രൈഡ് ആരംഭിച്ചിരിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. സ്‌ട്രൈഡ് മേക്കര്‍ സ്‌പേസ് പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തികളുമായി സഹകരിച്ചുള്ള ഈ പദ്ധതിയില്‍ എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തിലുള്ള ടെക്‌നോളജി വികസനമാണ് സ്ട്രൈഡും കെ ഡിസ്‌കും ആവിഷ്‌കരിക്കുന്നത്. ഇന്‍ക്ലൂസീവ് ഡിസൈന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയും പ്രാദേശിക നൂതനാശയങ്ങൾ പ്രോത്സാഹിപ്പിച്ചും ഭിന്നശേഷി സൗഹൃദ സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിച്ചത്.
ഭിന്നശേഷി വിഭാഗത്തെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള കോ-പ്രൊഡക്ഷനാണ് കെ ഡിസ്‌കും സ്ട്രൈഡും ചേര്‍ന്ന് മുന്നോട്ട് വയ്ക്കുന്നതെന്ന് കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി, ഡോ. പി വി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കെ-ഡിസ്‌കിന്റെ സാമൂഹിക സംരംഭകത്വ വിഭാഗത്തിന് കീഴിലുള്ള ഒരു സുപ്രധാന സംരംഭമാണ് സ്‌ട്രൈഡ്. ഓരോ പൗരനും അന്തസ്സോടും സ്വയംപര്യാപ്തതയോടും കൂടി ജീവിക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ പോലുള്ള സാമൂഹിക സംഘടനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുമായി സഹകരിച്ച് , വ്യക്തികളുടെ കഴിവും സാമൂഹിക സാഹചര്യങ്ങളും സാങ്കേതിക പിന്തുണയും സമന്വയിപ്പിക്കുന്ന ഒരു സുസ്ഥിര ആവാസവ്യവസ്ഥയാണ് സ്‌ട്രൈഡ് വിഭാവനം ചെയ്യുന്നത്. സ്ട്രൈഡ് മേയ്കർ സ്റ്റുഡിയോകൾ രൂപകല്പന ചെയ്യാൻ ഡിസി സ്കൂൾ ഓഫ് ആർക്കിടെക്ചർ ആൻഡ് ഡിസൈൻ കോളേജുമായി കെ ഡിസ്ക് ധാരണാ പത്രം ഒപ്പ് വച്ചു. ഐട്രിപ്പിള്‍ ഇ കേരള സെക്ഷന്‍, കുടുംബശ്രീ, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, കെടിയു എന്നിവയുടെ സഹകരണത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിച്ചത്.
ഭിന്നശേഷിക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി ഏറ്റവും മികച്ച നൂതന ആശയങ്ങള്‍ അവതരിപ്പിച്ച എട്ട് എഞ്ചിനീയറിംഗ് കോളേജുകളിലെ ടീമുകൾക്ക് സമ്മിറ്റില്‍ പുരസ്‌കാരം നല്കി. വിശ്വാജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (എറണാകുളം), എന്‍എസ്എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് (പാലക്കാട്), കോളേജ് ഓഫ് എഞ്ചിനീയറിംഗ് (വടകര), സെയ്ന്റ്ഗിത്സ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് (കോട്ടയം), വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (തൃശൂര്‍), ടി കെ എം കോളേജ് ഓഫ് എഞ്ചിനീയറിംഗ് (കൊല്ലം), സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി (തൃശൂര്‍) എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. സമാപന സമ്മേളനത്തില്‍ പുരസ്കാരങ്ങൾ വിതരണം ചെയ്തു.