
ന്യൂഡല്‍ഹി: രാജ്യത്തെ സ്മാർട്ഫോൺ കയറ്റുമതിയിൽ റെക്കോർഡ് വർധന. മേയിൽ ഇന്ത്യയിൽനിന്ന് 12,000 കോടി രൂപയുടെ സ്മാർട്ഫോൺ കയറ്റുമതി നടന്നതായാണ് റിപ്പോർട്ടുകൾ.
ഇതിൽ 10,000 കോടി രൂപയുടെ ഐഫോണുകളും ഉൾപ്പെടുന്നു. ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക് അസോസിയേഷനാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ (2022–2023) 500 കോടി രൂപയുടെ ഐഫോണുകളാണ് ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്തത്. 2024 സാമ്പത്തിക വർഷം ആരംഭിച്ചതിനു ശേഷം ഏപ്രിൽ, മേയ് മാസങ്ങളിൽ മാത്രം 20,000 കോടിയുടെ കയറ്റുമതി ഇന്ത്യ നടത്തി.
റിപ്പോർട്ടുകളനുസരിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ കയറ്റുമതി വിപണിയാണ് സ്മാർട്ഫോൺ കയ്യടക്കിയത്. ഐഫോൺ കഴിഞ്ഞാൽ രണ്ടാം സ്ഥാനം സാംസങ്ങിനാണ്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി രാജ്യത്ത് ഐഫോൺ ഉൽപാദനം വർധിപ്പിക്കാൻ പദ്ധതിയുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മുൻപ് ഐഫോണ്‍ 14 ന്റേയും 13ന്റേയും അസംബ്ലിങ് നടന്നത് ചെന്നൈയിലുള്ള ഫാക്ടറിയിലാണ്.
ഫോക്സ്കോൺ ആണ് നിർമാണത്തിനു നേതൃത്വം നൽകുന്നത്. 2025 ആകുമ്പോഴേക്കും ലോകത്തെ മൊത്തം ഐഫോൺ ഉൽപാദനത്തിന്റെ 25% ഇന്ത്യയിൽ നിന്നാക്കാനാണ് പദ്ധതിയിടുന്നത്.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഇന്ത്യയ്ക്ക് നറുക്കു വീണത്.






