
ഇസ്ലാമാബാദ്: പാകിസ്താന് 80 കോടിയുടെ ധനസഹായം അനുവദിച്ച് ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് (എഡിബി). പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് നല്‍കിവരുന്ന ധനസഹായം നിർത്തലാക്കണം എന്ന് ഇന്ത്യ എഡിബിയോട് ആവശ്യപ്പെട്ടിരുന്നു.
രാജ്യത്തിന് ലഭിക്കുന്ന സാമ്പത്തിക സഹായം പാകിസ്താൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണ് ഉപയോഗിക്കുന്നത് എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇന്ത്യ ഇത്തരം ഒരാവശ്യം മുന്നോട്ടുവെച്ചത്. എന്നാല്‍ ഇതിനെ തള്ളിക്കൊണ്ടാണ് എഡിബി പാകിസ്താന് വീണ്ടും ധനസഹായം നല്‍കിയിരിക്കുന്നത്. 80 കോടിയില്‍ 30 കോടി, പോളിസി ലോണായും, 50 കോടി പദ്ധതികള്‍ക്കുള്ള ഗ്യാരണ്ടിയുമാണ്.
ഇന്റർനാഷണല്‍ മോണിറ്ററി ഫണ്ടില്‍ (ഐഎംഎഫ്) നിന്ന് 8500 കോടിയോളം ഡോളർ ധനസഹായമായി ലഭിച്ചതിന് പിന്നാലെയാണ് പാകിസ്താന് വീണ്ടും ധനസഹായം ലഭിച്ചിരിക്കുന്നത്.
എഡിബിയുടെ പ്രവൃത്തിയില്‍ ഇന്ത്യ ശക്തമായ എതിർപ്പ് അറിയിച്ചിട്ടുള്ളതായാണ് വിവരം.
ഇതുവരെ ലഭിച്ച ധനസഹായങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്കായി ഉപയോഗിക്കുന്നതില്‍ പാകിസ്താൻ സർക്കാർ പരാജയപ്പെട്ടുവെന്നും, പാകിസ്താന്റെ ബജറ്റില്‍ ഏറിയപങ്കും ജനജീവിതം നന്നാക്കുന്നതുവേണ്ടിയല്ല, മറിച്ച് സൈന്യത്തിന്റെ സൗകര്യങ്ങള്‍ വർധിപ്പിക്കുന്നതിലേക്കാണ് ഉപയോഗിക്കുന്നതെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
മെയ് ആദ്യവാരം ഇറ്റലിയിലെ മിലാനില്‍ എഡിബിയുടെ 58-ാമത് വാർഷികയോഗത്തില്‍ പങ്കെടുക്കവെ ധനമന്ത്രി നിർമലാ സീതാരാമൻ എഡിബി ചീഫ് മസാതോ കംഡയോട് പാകിസ്താന് സാമ്പത്തിക സഹായം അനുവദിക്കരുതെന്ന് നേരിട്ട് ആവശ്യപ്പെട്ടിരുന്നു.
ഇറ്റലിയുടെ ധമന്ത്രിയുമായും മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെ ഔദ്യോഗിക വ്യക്തിത്വങ്ങളുമായും നിർമലാ സീതാരാമൻ ഇക്കാര്യം ചർച്ച ചെയ്തിരുന്നു.