
- റഷ്യൻ എണ്ണ ഇറക്കുമതിയേയും ബാധിക്കും
മുംബൈ: അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ ഉപരോധമുള്ള ടാങ്കർകപ്പലുകള്‍ തങ്ങളുടെ അധീനതയിലുള്ള തുറമുഖങ്ങളില്‍ വിലക്കി അദാനി പോർട്സ്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ കമ്പനിയായ അദാനി പോർട്സ് ഗുജറാത്തിലെ മുന്ദ്രയടക്കം പതിന്നാലോളം തുറമുഖങ്ങളാണ് ഇന്ത്യയില്‍ നടത്തിവരുന്നത്. നടപടി ഇന്ത്യയിലേക്ക് റഷ്യൻ എണ്ണയുടെ വരവിനെ ബാധിച്ചേക്കുമെന്നാണ് കരുതുന്നത്.
റഷ്യയില്‍നിന്നുള്ള അസംസ്കൃത എണ്ണ കൂടുതലും ഉപരോധമുള്ള ടാങ്കറുകള്‍ വഴിയാണ് ഇന്ത്യൻ തീരത്തേക്കെത്തുന്നത്. ഉപരോധം വന്നതിനുശേഷം രജിസ്ട്രേഷനില്ലാത്ത ഷാഡോ ടാങ്കറുകള്‍ വഴിയും റഷ്യൻ എണ്ണയുടെ നീക്കം നടക്കുന്നുണ്ട്. പഞ്ചാബിലെ ഭട്ടിൻഡയിലുള്ള എച്ച്‌പിസിഎല്‍-മിത്തല്‍ എനർജി ലിമിറ്റഡിന്റെ റിഫൈനറിയിലേക്ക് അസംസ്കൃത എണ്ണ എത്തിക്കുന്നത് അദാനിയുടെ മുന്ദ്ര തുറമുഖം വഴിയാണ്. ഇന്ത്യൻ ഓയില്‍ കോർപ്പറേഷനും ഈ തുറമുഖം എണ്ണയെത്തിക്കാൻ ഉപയോഗിക്കുന്നുണ്ട്. അതേസമയം, കമ്പനികള്‍ അദാനി പോർട്സ് തീരുമാനം സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല.
ഐക്യരാഷ്ട്ര സഭയുടെ ഉപരോധം മാത്രമാണ് ഇന്ത്യ പരിഗണിക്കാറുള്ളത്. ഏതെങ്കിലും ഒരു രാജ്യത്തിന്റെ ഉപരോധം കണക്കിലെടുക്കാറില്ല. അതുകൊണ്ടുതന്നെ രാജ്യത്തെ മറ്റു തുറമുഖങ്ങളില്‍ ഈ കപ്പലുകള്‍ അടുപ്പിക്കുന്നതിന് നിലവില്‍ തടസ്സങ്ങളില്ല. അദാനിഗ്രൂപ്പിനെതിരേ അമേരിക്കയില്‍ കേസ് വരുകയും ഇത് ഒഴിവാക്കാനുള്ള കമ്പനിയുടെ ശ്രമം തടസ്സപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ക്കൂടിയാണ് അദാനി പോർട്സിന്റെ നടപടിയെന്നത് ശ്രദ്ധേയമാണ്.
അന്താരാഷ്ട്രതലത്തില്‍ തുറമുഖങ്ങളുടെ നടത്തിപ്പും മറ്റുമുള്ള അദാനി ഗ്രൂപ്പ് കമ്പനികളെ അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും ഉപരോധങ്ങളില്‍നിന്ന് സംരക്ഷിക്കാനുള്ള മുൻകരുതലായും ഈ നീക്കത്തെ കാണുന്നുണ്ട്.