
ന്യൂഡൽഹി: 2021 മുതലുള്ള മൂന്നു വര്‍ഷത്തിനിടെ 80 ലക്ഷം കണക്ഷനുകള്‍ ഡിടിഎച്ച്(DTH) മേഖലയിൽ കുറഞ്ഞതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ(TRAI) കണക്കുകള്‍ വ്യക്തമാക്കുന്നു.
2021 മാര്‍ച്ചില്‍ 69 മില്യണ്‍ സജീവ ഉപയോക്താക്കള്‍ പ്രമുഖ ഡി.ടി.എച്ച് കമ്പനികള്‍ക്ക് ഉണ്ടായിരുന്നു. എന്നാല്‍ 2024 മാര്‍ച്ച് എത്തിയപ്പോള്‍ 61.95 മില്യണിലേക്ക് എണ്ണം കൂപ്പുകുത്തി.
ഓരോ വര്‍ഷവും 2.5 മില്യണ്‍ ഉപയോക്താക്കളെ കമ്പനികള്‍ക്ക് നഷ്ടമാകുന്നുവെന്നാണ് കണക്ക്.
ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ വ്യാപകമായതാണ് ഡി.ടി.എച്ചിന്റെ കഷ്ടകാലത്തിന് പ്രധാന കാരണം.
ടി.വി ചാനലുകള്‍ കാണുന്നവരുടെ എണ്ണം കുറഞ്ഞതും ഡി.ടി.എച്ച് കണക്ഷനുകളുടെ കൊഴിഞ്ഞുപോക്കിന് കാരണമായിട്ടുണ്ട്. രാജ്യത്തെ രണ്ടാംനിര നഗരങ്ങളിലടക്കം വീടുകളില്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ വ്യാപകമായതോടെ പരമ്പരാഗത ടെലിവിഷന്‍ കാഴ്ചയ്ക്ക് മാറ്റം വന്നിട്ടുണ്ട്.
രാജ്യത്ത് ഇന്റര്‍നെറ്റ് കണക്ടിവിറ്റി കൂടിയിട്ടുണ്ടെങ്കിലും ഗ്രാമങ്ങളിലടക്കം ഡി.ടി.എച്ച് ഉപയോഗിക്കുന്നവരുടെ എണ്ണം വലിയ തോതില്‍ കൊഴിഞ്ഞു പോയിട്ടില്ലെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
അതുകൊണ്ട് തന്നെ കൂടുതല്‍ വളര്‍ച്ച സാധ്യത നിലനില്‍ക്കുന്നതായും അവര്‍ വ്യക്തമാക്കുന്നു.
ഡി.ടി.എച്ച് കമ്പനികളുടെ വരവോടെ പ്രതിസന്ധി നേരിട്ട കേബിള്‍ ടി.വി ഓപ്പറേറ്റര്‍മാര്‍ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ ഉള്‍പ്പെടെയുള്ള അധിക സേവനങ്ങളിലൂടെ വിപണി തിരിച്ചു പിടിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
ടാറ്റാ പ്ലേ, എയര്‍ടെല്‍ ഡിജിറ്റല്‍ ടി.വി, ഡിഷ് ടിവി, സണ്‍ ഡയറക്ട് തുടങ്ങിയവയാണ് രാജ്യത്തെ മുന്‍നിര ഡി.ടി.എച്ച് കമ്പനികള്‍.






