
കൊച്ചി: ഇന്ത്യയിലെ സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപന(സിഎംഎഫ്ആര്‍ഐ)ത്തിന്‍റെ പഠനറിപ്പോര്‍ട്ട്. സിഎംഎഫ്ആര്‍ഐ 2022ല്‍ പഠനവിധേയമാക്കിയ 135 മത്സ്യസമ്പത്തില്‍ (ഫിഷ് സ്റ്റോക്) 91.1 ശതമാനവും അമിതമായി പിടിക്കപ്പെടാത്തവിധം ആരോഗ്യാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയാണ് പഠനറിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. ലോക വ്യാപാര സംഘടനയിലെ (ഡബ്ല്യുടിഒ) ഇന്ത്യയുടെ നിലപാടിന് ബലം നല്‍കുന്നതാണ് സമുദ്രമത്സ്യ മേഖലയുടെ സുസ്ഥിരത ഉറപ്പാക്കുന്നതില്‍ നാഴികക്കല്ലായി കരുതപ്പെടുന്ന ഈ പഠനം.
പഠനം നടത്തിയ സ്റ്റോക്കുകളില്‍ കേവലം 4.4 ശതമാനം മാത്രമാണ് അമിതമത്സ്യബന്ധനത്തിന് വിധേയമാകുന്നത്.
രാജ്യാന്തരതലത്തില്‍ ഇന്ത്യന്‍ സമുദ്രമത്സ്യമേഖലയ്ക്ക് ഏറെ മുതല്‍ക്കൂട്ടാകുന്നതാണ് പഠനത്തിലെ കണ്ടെത്തലുകളെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ഇന്ത്യന്‍ തീരങ്ങള്‍ക്ക് അനുയോജ്യമായ മികച്ച കടല്‍പായല്‍ കൃഷിരീതികള്‍ പരിചയപ്പെടുത്തുന്ന സിഎംഎഫ്ആര്‍ഐയുടെ പ്രസിദ്ധീകരണവും കേന്ദ്ര മന്ത്രി പ്രകാശനം ചെയ്തു.
രാജ്യത്ത് 333 സ്ഥലങ്ങള്‍ കടല്‍പായല്‍ കൃഷിക്ക് അനുയോജ്യമാണെന്ന് സിഎംഎഫ്ആര്‍ഐ കണ്ടെത്തിയിട്ടുണ്ട്. ഇതുപ്രകാരം ഇന്ത്യയില്‍ 23,950 ഹെക്ടറില്‍നിന്ന് പ്രതിവര്‍ഷം 98 ലക്ഷം ടണ്‍ കടല്‍പായല്‍ ഉത്പാദിപ്പിക്കാനാകുമെന്നാണ് കണ്ടെത്തല്‍.
ഒരു ഹെക്ടറില്‍നിന്നു 13.28 ലക്ഷം രൂപ ഒരുവര്‍ഷം കടല്‍പായല്‍ കൃഷിയിലൂടെ വരുമാനമുണ്ടാക്കാം.
ഈ സ്ഥലങ്ങളുടെ ഇന്‍ററാക്ടീവ് മാപ്പും വികസിപ്പിച്ചിട്ടുണ്ട്.






