
മുംബൈ: 480 ബില്യൺ രൂപ (6 ബില്യൺ ഡോളർ) മൂല്യമുള്ള ലോൺ പോർട്ട്‌ഫോളിയോ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ജെസി ഫ്ലവേഴ്സിന് കൈമാറാൻ ഒരുങ്ങി ഇന്ത്യൻ വായ്പാ ദാതാവായ യെസ് ബാങ്ക്. ഈ ഇടപാടിന് അതിന്റെ അടുത്ത ബോർഡ് മീറ്റിംഗിൽ ബാങ്ക് അംഗീകാരം നൽകുമെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ സെർബറസിന്റെയും അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ഓഫ് ഇന്ത്യയുടെയും നേതൃത്വത്തിലുള്ള ഒരു കൺസോർഷ്യം ലോൺ പോർട്ട്‌ഫോളിയോയ്‌ക്കായി ഈ വർഷം ആദ്യം താൽപ്പര്യം പ്രകടിപ്പിച്ചതിന് ശേഷം ബിഡ് പിൻവലിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
480 ബില്യൺ രൂപയുടെ സ്ട്രെസ്ഡ് ലോൺ പോർട്ട്‌ഫോളിയോയ്‌ക്കായി ജെസി ഫ്‌ളവേഴ്‌സ് 111.83 ബില്യൺ രൂപയുടെ പ്രാരംഭ ബിഡ് സമർപ്പിച്ചിരുന്നു. ജെ.സി. ഫ്ലവേഴ്‌സിന്റെ ബിഡ് ബോർഡ് അംഗീകരിച്ചുകഴിഞ്ഞാൽ ഏകദേശം ഒരു മാസത്തിനുള്ളതിൽ ആസ്തികൾ കൈമാറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം യെസ് ബാങ്ക്, ജെ.സി. ഫ്ലവേഴ്‌സ് എന്നിവർ ഈ റിപ്പോർട്ടുകളോട് പ്രതികരിച്ചില്ല.
അസറ്റ് പുനർനിർമ്മാണ കമ്പനിക്ക് മോശം വായ്പകൾ കൈമാറി കഴിയുമ്പോൾ മൊത്ത കിട്ടാക്കടം 13.4% ൽ നിന്ന് 2% ആയി കുറയുമെന്ന് യെസ് ബാങ്ക് വിശ്വസിക്കുന്നു. മൊത്തം ലോൺ മൂല്യത്തിന്റെ 80 ശതമാനമാണ് ജെ.സി. ഫ്ലവേഴ്സിന് കൈമാറുന്നത്. അതേപോലെ ഓഗസ്റ്റിൽ കാർലൈൽ ഗ്രൂപ്പിനും അഡ്വെന്റ് ഇന്റർനാഷണലിനും 10% വരെ ഓഹരികൾ വിറ്റുകൊണ്ട് വായ്പ ദാതാവ് 1.1 ബില്യൺ ഡോളറിന്റെ മൂലധനം സമാഹരിച്ചിരുന്നു.






