എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

വന്‍തോതില്‍ ഉയര്‍ന്ന് കേരളത്തിലെ വിവാഹച്ചെലവുകള്‍ ഒരു വര്‍ഷം ചെലവഴിക്കുന്നത് 22,810 കോടിരൂപ

മലപ്പുറം: വിവാഹസംബന്ധമായ ചെലവുകള്‍ കേരളത്തില്‍ അടുത്തകാലത്തായി വൻതോതില്‍ കൂടിയതായി പഠനം. ഒരുവർഷം 22,810 കോടിരൂപ ഈയിനത്തില്‍ ചെലവുവരുന്നുണ്ടെന്ന് കേരളശാസ്ത്രസാഹിത്യപരിഷത്ത് നടത്തിയ ‘കേരളപഠനം’ വ്യക്തമാക്കുന്നു. 2004 ല്‍ ഇത് 6787 കോടിരൂപയായിരുന്നു.

കുടുംബത്തെ കടത്തിലെത്തിക്കുന്ന പ്രധാനപ്പെട്ട രണ്ട് വലിയ ചെലവുകള്‍ വിവാഹവും മുൻകൂട്ടിക്കാണാൻ കഴിയാത്ത ചികിത്സാച്ചെലവുമാണ്. ഇതില്‍ത്തന്നെ വിവാഹത്തിനാണ് ചെലവു കൂടുതല്‍. സംസ്ഥാനത്തെ മൊത്തം കുടുംബവരുമാനത്തിന്റെ എട്ടുശതമാനത്തോളം വരുമിത്.

2004 വരെ താരതമ്യേന വിവാഹച്ചെലവ് കുറവുള്ള വിഭാഗമായിരുന്നു ആദിവാസികള്‍. എന്നാല്‍ 2019 ലെ പഠനത്തില്‍ ഇവർക്കിടയില്‍ പത്തിരട്ടിയോളമാണ് വിവാഹച്ചെലവ് കൂടിയത്. തൊട്ടുപിന്നില്‍ ഏഴിരട്ടിയിലേറെ വർധനയുമായി ക്രിസ്ത്യൻ മുന്നാക്കവിഭാഗമുണ്ട്. എസ്സി വിഭാഗത്തില്‍ അഞ്ചിരട്ടിയോളമാണ് ചെലവുവർധന. സ്ത്രീധനം, ആഭരണം എന്നിവയ്ക്കാണ് കൂടുതല്‍ ചെലവഴിക്കേണ്ടിവരുന്നത്.

എന്നാല്‍ സ്ത്രീധനം വാങ്ങുന്നതിലും കൊടുക്കുന്നതിലും ഈ കാലയളവില്‍ വലിയ കുറവുണ്ടായതായി പഠനം കാണിക്കുന്നു. പക്ഷേ സ്വർണത്തിന്റെ വിലയിലുണ്ടായ ഭീമമായ വർധനകാരണം ഇതിനുവേണ്ടിവരുന്ന തുകയില്‍ വലിയമാറ്റമില്ല.

ക്രിസ്ത്യൻ മുന്നാക്കവിഭാഗവും ഹിന്ദുമുന്നാക്കവിഭാഗവുമാണ് വിവാഹച്ചെലവില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളത്. വിവിധ വിഷയങ്ങളിലായി 2019ല്‍ പരിഷത്ത് നടത്തിയ സർവേയിലെ കണ്ടെത്തലാണ് അടുത്തിടെ പ്രസിദ്ധീകരിച്ചത്.

സാമൂഹികവിഭാഗം, 2004 ലെ ചെലവ്, 2019 ലെ ചെലവ് എന്ന ക്രമത്തില്‍
ക്രിസ്ത്യൻ പിന്നാക്കവിഭാഗം -1,49,253 – 5,17,500
ക്രിസ്ത്യൻ മുന്നാക്ക വിഭാഗം -1,49,253 – 8,19,466
ഹിന്ദു പിന്നാക്കവിഭാഗം – 1,29,020 – 5,08,693
ഹിന്ദു മുന്നാക്കവിഭാഗം – 1,34,471 – 6,42,630
മുസ്ലിം – 1,66,643 – 5,60,062
എസ്സി വിഭാഗം – 74,342 -3,60,407
എസ്ടി വിഭാഗം – 18,911 – 1,90,545

X
Top