
ന്യൂഡൽഹി: രാജ്യംവിട്ടത് മുൻ ധനമന്ത്രിയും ബി.ജെ.പി നേതാവുമായ അരുൺ ജെയ്റ്റ്ലിയുടെ അറിവോടെയാണെന്ന് വിജയ് മല്യ. യു.കെയിലേക്ക് പോകുന്നതിന് മുമ്പ് ഇക്കാര്യം അരുൺ ജെയ്റ്റ്ലിയോട് പറഞ്ഞിരുന്നുവെന്നാണ് മല്യ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.
എയർപോർട്ടിലേക്ക് പോകുന്നതിന് മുമ്പ് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലിയോട് കാര്യം പറഞ്ഞിരുന്നു. തുടർന്ന് ഡൽഹിയിൽ നിന്നും ലണ്ടനിലേക്ക് പോയി. പാർലമെന്റിൽ നിന്നാണ് യാത്രതിരിച്ചത് എന്നതിനാലാണ് കാര്യം ധനമന്ത്രിയോട് പറഞ്ഞത്. എന്നാൽ, വാർത്ത പരന്നതോടെ ഒരു കൊടുങ്കാറ്റുണ്ടായെന്നും വിജയ് മല്യ ഓർത്തെടുത്തു.
ജെയ്റ്റ്ലിയെ പാർലമെന്റിലെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കണ്ടു. അദ്ദേഹവുമായി ചായ കുടിച്ചു. തുടർന്ന് ലണ്ടനിലേക്ക് പോവുകയാണെന്ന വിവരം കേന്ദ്രമന്ത്രിയെ അറിയിച്ചു. പൂർണമായും നിയമവിധേയമാണ് ഇംഗ്ലണ്ടിലെ തന്റെ താമസം. തന്നെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികൾ ഇംഗ്ലണ്ടിൽ പുരോഗമിക്കുകയാണെന്നും മല്യ പറഞ്ഞു.
നീണ്ട ഒൻപത് വർഷത്തിനു ശേഷം മൗനം വെടിഞ്ഞ് കിങ്ഫിഷർ എയർലൈൻസിന്റെ മുൻ ഉടമയായ വിജയ് മല്യ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. രാജ് ഷമാനിയുമായുള്ള നാല് മണിക്കൂർ നീണ്ട പോഡ്കാസ്റ്റ് എപ്പിസോഡിലാണ് അദ്ദേഹം സംസാരിച്ചത്. 2013 ന് ശേഷം ആദ്യമായാണ് മല്യ പരസ്യമായി സംസാരിക്കുന്നത്. എപ്പിസോഡ് പുറത്തിറങ്ങി.
പോഡ്കാസ്റ്റിൽ തൻ്റെ എയർലൈനിന്റെ തകർച്ചയെക്കുറിച്ച് മല്യ സംസാരിക്കുകയും കുടിശ്ശികകൾ തീർക്കണമെന്ന ആഗ്രഹം പങ്കുവെക്കുകയും ചെയ്തു. 2012 നും 2015 നും ഇടയിൽ വായ്പകൾ തീർക്കാൻ നാല് വ്യത്യസ്ത ഓഫറുകൾ നൽകിയതായി മല്യ അവകാശപ്പെട്ടു.
മുഴുവൻ തുകയായ 14,000 കോടി രൂപയും ആവശ്യപ്പെട്ട ബാങ്കുകൾ തന്റെ ഓഫറുകൾ നിരസിച്ചതായി അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർപേഴ്‌സണെ പരിശീലന അക്കാദമിയിൽ വെച്ച് കണ്ട് കരാർ ഉണ്ടാക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ലെന്നും കൂട്ടിച്ചേർത്തു.
ഈ വർഷം ഫെബ്രുവരിയിൽ ബാങ്കുകൾ 6,200 കോടി രൂപ തിരിച്ചുപിടിച്ചിട്ടുണ്ടെന്ന് മല്യയുടെ അഭിഭാഷകൻ കർണാടക ഹൈകോടതിയെ അറിയിച്ചു.