
കോഴിക്കോട്: ഓണം, കല്യാണ സീസണുകള്‍ എത്തുന്നതിനു മുമ്പേ കുതിച്ചുയർന്ന് പച്ചക്കറി വില. സംസ്ഥാനത്ത് ഉൽപാദിപ്പിച്ച പച്ചക്കറികള്‍ വൈകുന്ന സാഹചര്യത്തിൽ വില ഇനിയും കൂടാനാണ് സാധ്യത. തമിഴ്നാട്ടിലും കർണാടകയിലും കനത്ത മഴയിലുണ്ടായ വിളനാശമാണ് വിലക്കയറ്റത്തിന് കാരണം.
ആഭ്യന്തര വിപണിയില്‍ പച്ചക്കറി ഉൽപാദനം ഉണ്ടെങ്കിലും പ്രധാന ആശ്രയം അയല്‍ സംസ്ഥാനങ്ങളെയാണ്. 18 രൂപ വരെയെത്തിയ തക്കാളിക്ക് മൊത്തവില 35 രൂപയാണ്.
ചില്ലറ വിൽപന 45 രൂപവരെയായി. ഉള്ളിക്ക് മൊത്തവില 22, കിഴങ്ങിന് 25 രൂപയുമായി. വെളുത്തുള്ളിക്ക് 80 മുതൽ 100 വരെയെത്തി. ഊട്ടി കാരറ്റിന് 60 രൂപയായി മൊത്ത വില.
വെണ്ടക്ക് 45 രൂപയാണ്. പയറിന് 55 രൂപയും കൈപ്പക്ക് 50 രൂപയുമാണ് ശനിയാഴ്ചത്തെ മൊത്തവില.
ഒരുമാസം മുമ്പ് കിലോക്ക് 20 രൂപയുണ്ടായിരുന്ന വെള്ളരിക്ക് വില 40 വരെയെത്തി. കാബേജും മത്തനും വിലയിൽ വലിയ മാറ്റമില്ലാതെ തുടരുകയാണ്. 25 രൂപയുണ്ടായിരുന്ന കക്കിരി വില 50 രൂപയിലെത്തി. ചേനക്ക് മൊത്ത വില 50 രൂപയാണ്. മുരിങ്ങക്കായക്ക് മൊത്തവില 20 രൂപയുമായി.