ആര്‍ബിഐ ഡോളര്‍ ഫോര്‍വേഡ് വില്‍പ്പന വര്‍ദ്ധിപ്പിച്ചുരാജ്യം ലക്ഷ്യമിടുന്നത് സന്തുലിത വ്യാപാര കരാറുകളെന്ന് പിയൂഷ് ഗോയല്‍ചെറുകിട ബിസിനസുകള്‍ക്ക് മൂന്ന് ദിവസത്തിനുള്ളില്‍ ജിഎസ്ടി രജിസ്ട്രേഷന്‍ഒക്ടോബറില്‍ ദൃശ്യമായത് റെക്കോര്‍ഡ് പ്രതിദിന, പ്രതിമാസ യുപിഐ ഇടപാടുകള്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്

‘നെഹ്‌റുവിന്റെ കൗശലക്കാരനായ  കൂട്ടുകാരന്‍’

ബുദ്ധിശാലിത്വവും നയതന്ത്ര വൈദഗ്ധ്യവും രാഷ്ട്രീയ കൗശലവും ഒരു വ്യക്തിയില്‍ ഇത്ര സമഞ്ജസമായി സമ്മേളിച്ചിട്ടുണ്ടെങ്കില്‍ അദ്ദേഹത്തെ നമുക്ക് വെങ്ങാലില്‍ കൃഷ്ണന്‍ കൃഷ്ണമേനോന്‍ എന്ന പേരില്‍ വിളിക്കാം. ഇന്ത്യന്‍ ചരിത്രത്തിലെ ഒരു അത്യപൂര്‍വ കഥാപാത്രം. കോഴിക്കോട് പന്നിയങ്കരയില്‍ ജനനം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വിശ്വസ്തന്‍. ലോകവേദികളില്‍ ഇന്ത്യയുടെ വാദമുഖങ്ങള്‍ അത്ര തീക്ഷ്ണതയോടെ അവതരിപ്പിച്ച മറ്റൊരു ഇന്ത്യക്കാരന്‍ ഉണ്ടാകില്ല. അന്താരാഷ്ട്രതലത്തില്‍ ഇത്രമേല്‍ ആഘോഷിക്കപ്പെട്ട മറ്റൊരു മലയാളിയും. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം. പ്രശസ്ത ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ഹരോള്‍ഡ് ലാസ്‌കി അദ്ദേഹത്തെ ‘തന്റെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥി’ എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. അക്കാദമിക ജീവിതത്തിനൊപ്പം ബ്രിട്ടീഷ് രാഷ്ട്രീയത്തിലും അദ്ദേഹം സജീവമായി. ലേബര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നു. 1934 മുതല്‍ 14 വര്‍ഷം മധ്യ ലണ്ടനിലെ സെന്റ് പാന്‍ക്രാസ് നഗരസഭയില്‍ കൗണ്‍സിലറായി പ്രവര്‍ത്തിച്ചു. ലോകപ്രശസ്ത പുസ്തക പ്രസാധകരായ പെന്‍ഗ്വിന്‍ ബുക്‌സിന്റെ സ്ഥാപകരില്‍ ഒരാളായി.    

ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനായി ബ്രിട്ടനില്‍ രൂപീകരിച്ച ഇന്ത്യ ലീഗിന്റെ സെക്രട്ടറിയായി 1929 മുതല്‍ പ്രവര്‍ത്തിച്ച മേനോന്‍, ബ്രിട്ടീഷ് പൊതുസമൂഹത്തില്‍ ഇന്ത്യയുടെ വിമോചനത്തിനായി ശക്തമായി വാദിച്ചു. ഈ കാലയളവിലാണ് നെഹ്‌റുവുമായി അദ്ദേഹം ആത്മബന്ധം സ്ഥാപിച്ചത്. നെഹ്‌റുവിന്റെ വിദേശനയം രൂപീകരിക്കുന്നതില്‍ മേനോന്റെ സ്വാധീനം നിര്‍ണ്ണായകമായി. സ്വാതന്ത്ര്യലബ്ധിക്കുശേഷം ബ്രിട്ടനില്‍ ഇന്ത്യയുടെ ആദ്യ ഹൈക്കമ്മിഷണറായി നിയമിതനായ അദ്ദേഹം തുടര്‍ന്ന് 1952 മുതല്‍ 10 വര്‍ഷക്കാലം ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചു. ശീതയുദ്ധകാലത്ത് ഇന്ത്യയുടെ വിദേശനയ തത്ത്വമായ ചേരിചേരാ പ്രസ്ഥാനത്തിന് ആശയ അടിത്തറ ഇട്ടതും ലോകവേദികളില്‍ അതിന് ശക്തമായ പ്രചാരണം കൊടുത്തതും കൃഷ്ണമേനോനായിരുന്നു. അദ്ദേഹത്തിന്റെ നയതന്ത്ര ജീവിതത്തിലെ സുവര്‍ണ്ണ ഏട് 1957 ജനുവരിയില്‍ യുഎന്‍ പൊതുസഭയില്‍ നടത്തിയ കശ്മീര്‍ പ്രസംഗമാണ്. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്റെ അവകാശവാദങ്ങളെ പ്രതിരോധിക്കാന്‍ 7 മണിക്കൂറും 48 മിനിറ്റും പ്രസംഗിച്ചു. യുഎന്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം. അതൊരു റെക്കോര്‍ഡായി ഇന്നും നിലനില്‍ക്കുന്നു. ഈ പ്രസംഗത്തിന് ശേഷമാണ് ഇന്ത്യന്‍ പത്രങ്ങള്‍ അദ്ദേഹത്തിന് ‘കശ്മീരിന്റെ നായകന്‍’ എന്ന വിശേഷണം നല്‍കിയത്. നെഹ്രുവിന്റെ താല്‍പര്യത്തില്‍ 1953-ല്‍ രാജ്യസഭാംഗമായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച അദ്ദേഹം 1957 ഏപ്രില്‍ 17-ന് രാജ്യത്തിന്റെ പ്രതിരോധ മന്ത്രിയായി. പ്രതിരോധ മേഖലയില്‍ സ്വയംപര്യാപ്തത ലക്ഷ്യമാക്കി ഇന്ത്യയില്‍ തന്നെ പ്രതിരോധ വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കി. 

1961-ല്‍ ഗോവയെ പോര്‍ച്ചുഗീസ് ആധിപത്യത്തില്‍ നിന്ന് മോചിപ്പിക്കുന്നതില്‍ മേനോന്‍ പ്രധാന പങ്കുവഹിച്ചു.  എന്നാല്‍, 1962-ലെ ഇന്ത്യ-ചൈന യുദ്ധം അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ തകര്‍ച്ചയ്ക്ക് വഴി തെളിച്ചു. ആ സമ്മര്‍ദ്ദത്തില്‍ 1962 ഒക്ടോബര്‍ 31-ന് അദ്ദേഹം പ്രതിരോധ മന്ത്രിസ്ഥാനം രാജിവെച്ചു. രാഷ്ട്രീയ രംഗത്ത് മേനോന്‍ കൂടുതല്‍ ഒറ്റപ്പെട്ടു. അദ്ദേഹത്തിന്റെ സ്വതന്ത്ര നിലപാടുകള്‍ പലര്‍ക്കും അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്തു. 1962-ല്‍ ടൈം മാഗസിന്‍ കവര്‍പേജില്‍ ഉള്‍പ്പെടുത്തി, ”നെഹ്രുവിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും ശക്തനായ വ്യക്തി” എന്ന വിശേഷണത്തോടെ. നെഹ്രുവിന്റെ മരണത്തോടെ മേനോന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കൂടുതല്‍ ഒറ്റപ്പെട്ടു. 1971-ല്‍ ഇ.എം.എസ്സിന്റെ പിന്തുണയോടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരത്ത് നിന്ന് ലോക്‌സഭയിലെത്തി.  ലോകരാഷ്ട്രീയത്തില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യബോധത്തെ പ്രതിഷ്ഠിച്ച നേതാവായിരുന്നു വികെ കൃഷ്ണമേനോന്‍. ചില പാശ്ചാത്യ മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ‘ഇന്ത്യന്‍ റാസ്പുട്ടിന്‍’ എന്നും ‘നെഹ്‌റുവിന്റെ കൗശലക്കാരനായ കൂട്ടുകാരന്‍’ എന്നൊക്കെയാണ്.  

X
Top