
വാഷിങ്ടണ്‍: വിദേശികള്‍ക്ക് നല്‍കിയ 5.5 കോടിയിലധികം വിസകള്‍ അമേരിക്ക പുനഃപരിശോധന നടത്തുന്നുവെന്ന് ട്രംപ് ഭരണകൂടം. വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെ എല്ലാ യുഎസ് വിസ ഉടമകളും തുടർച്ചയായ പരിശോധനയ്ക്ക് വിധേയരാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചതായി വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.
നാടുകടത്തലിന് കാരണമായേക്കാവുന്ന ഏതെങ്കിലും ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ വിസ റദ്ദാക്കപ്പെടും. വിസ ഉടമ അമേരിക്കയില്‍ തുടരുകയാണെങ്കില്‍ നാടു കടത്തുകയും ചെയ്യും. ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം യുഎസില്‍ അനധികൃത കുടിയേറ്റക്കാർക്കുനേരെ കർശന നടപടിയാണ് സ്വീകരിച്ചുവരുന്നത്. അതിന്റെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടിയെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറയുന്നു. ഡിപ്പാർട്ട്മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വർഷം 12.8 ദശലക്ഷം ഗ്രീൻ കാർഡ് ഉടമകളും 3.6 ദശലക്ഷം പേർ താല്‍ക്കാലിക വിസയിലും അമേരിക്കയില്‍ ഉണ്ടായിരുന്നു.
വിസയില്‍ അനുവദിച്ച സമയപരിധി കഴിഞ്ഞും തങ്ങുന്നത്, ക്രിമിനല്‍ പ്രവർത്തനം, പൊതുസുരക്ഷാ ഭീഷണി, ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ പ്രവർത്തനങ്ങളില്‍ ഏർപ്പെടുകയോ തീവ്രവാദ സംഘടനയ്ക്ക് പിന്തുണ നല്‍കുകയോ ചെയ്യുക എന്നിവയുള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രധാനമായും പരിശോധിച്ചുവരുന്നതെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.