
വാഷിങ്ടൺ: അമേരിക്കയിൽ സ്ഥിര താമസത്തിന് ‘ട്രംപ് ഗോൾഡ് കാർഡ്’ വിസ പദ്ധതി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കി. വിദേശികൾക്ക് ഒരു മില്യൺ യുഎസ് ഡോളർ(9,01,75,800 ഇന്ത്യൻ രൂപ) നൽകി ട്രംപ് ഗോൾഡ് കാർഡ് സ്വന്തമാക്കിയാൽ അവരുടെ വിസ അപേക്ഷ വേഗത്തിലാക്കാം. വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യാൻ കമ്പനികൾക്ക് രണ്ട് മില്യൺ ഡോളർ(18,03,92,000 ഇന്ത്യൻ രൂപ) നൽകി ഗോൾഡ് കാർഡിലൂടെ ഒരോ തൊഴിലാളികളെ യുഎസിലെത്തിക്കാം.
ട്രംപ് ഗോൾഡ് കാർഡിന് അപേക്ഷിക്കുന്നതിനായി trumpcard.gov എന്ന വിസ വെബ്സൈറ്റും ആരംഭിച്ചിട്ടുണ്ട്. 15,000 ഡോളർ ഡിഎച്ച്എസ് പ്രോസസ്സിങ് ഫീ അടച്ച് അംഗീകാരം നേടിയതിന് ശേഷം ഒരു മില്യൺ ഡോളർ സംഭവന നൽകിയാൽ റെക്കോർഡ് സമയത്തിനുള്ളിൽ യുഎസിൽ സ്ഥിര താമസത്തിന് അനുമതി നൽകുന്നതാണ് ട്രംപ് ഗോൾഡ് കാർഡ് എന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അപേക്ഷാ രേഖകൾ സമർപ്പിച്ചുകഴിഞ്ഞാൽ, പ്രക്രിയ പൂർത്തിയാകാൻ ആഴ്ചകൾ മാത്രമേ എടുക്കുകയുള്ളൂ. കൂടാതെ അപേക്ഷകർ വിസ അഭിമുഖത്തിൽ പങ്കെടുക്കുകയും സമയബന്ധിതമായി അധിക രേഖകൾ സമർപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അപേക്ഷ നടപടികൾ വിജയകരമായി പൂർത്തിയാക്കിയാൽ വിദഗ്ധ തൊഴിലാളികൾക്ക് ലഭിക്കുന്ന തൊഴിൽ അധിഷ്ഠിത ഇബി-1, ഇബി-2 വിസ ലഭിക്കുകയും നിയമപരമായ സ്ഥിര താമസ അനുമതി ലഭിക്കുകയും ചെയ്യും.
ഗോൾഡ് കാർഡ് കൂടാതെ, ഉടൻ തന്നെ ‘ട്രംപ് പ്ലാറ്റിനം കാർഡ്’ പുറത്തിറങ്ങുമെന്നും റിപ്പോർട്ടുണ്ട്. വിദേശ പൗരന്മാർക്ക് വെബ്സൈറ്റിൽ സൈൻ അപ്പ് ചെയ്ത് ട്രംപ് പ്ലാറ്റിനം കാർഡിനായുള്ള വെയിറ്റിങ് ലിസ്റ്റിൽ സ്ഥാനം ഉറപ്പിക്കാവുന്നതാണെന്ന് സൈറ്റിൽ വ്യക്തമാക്കുന്നു. കാർഡ് പുറത്തിറക്കുമ്പോൾ 15,000 ഡോളർ ഡിഎച്ച്എസ് പ്രോസസ്സിങ് ഫീയും 5 മില്യൺ ഡോളർ സംഭാവനയും നൽകി യു.എസ്. ടാക്സുകളിൽ നിന്നും ഒഴിവായി യുഎസിൽ 270 ദിവസം വരെ ചെലവഴിക്കാൻ കഴിയുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.






