
മുംബൈ: ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യ. മെയ് മാസത്തില്‍ യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) ഇടപാടുകള്‍ സര്‍വകാല റെക്കോര്‍ഡിലെത്തി. ഏപ്രിലില്‍ 29.03 ട്രില്യണ്‍ രൂപയായിരുന്ന ഇടപാട് മൂല്യം മെയ് മാസത്തില്‍ 3 ശതമാനം വര്‍ധിച്ച് 29.90 ട്രില്യണ്‍ രൂപയായി ഉയര്‍ന്നു. ഇടപാടുകളുടെ എണ്ണത്തിലും സമാനമായ വളര്‍ച്ച പ്രകടമാണ്. ഏപ്രിലിലെ 22.35 ബില്യണില്‍ നിന്ന് 4 ശതമാനം വര്‍ധിച്ച് മെയ് മാസത്തില്‍ ഇത് 23.20 ബില്യണായി മാറി. 2016-ല്‍ യുപിഐ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
സാധാരണക്കാരുടെ ദൈനംദിന ഇടപാടുകള്‍ക്കായി യുപിഐ അവിഭാജ്യ ഘടകമായി മാറിയെന്ന് പേയ്‌മെന്റ് രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുപിഐയുടെ ശരാശരി ഇടപാടുകളുടെ വലുപ്പം 2021-ലെ 1,848 രൂപയില്‍ നിന്ന് 2025-ല്‍ 1,313 രൂപയായി കുറഞ്ഞത് ആശങ്കയല്ലെന്നും, മറിച്ച് ഡിജിറ്റല്‍ പേയ്‌മെന്റ് ആവാസവ്യവസ്ഥ പക്വത പ്രാപിക്കുന്നതിന്റെ ലക്ഷണമാണെന്നും ക്യാഷ്ഫ്രീ പേയ്‌മെന്റ്സ് സിഇഒ ആകാശ് സിന്‍ഹ അഭിപ്രായപ്പെട്ടു. ചെറുകിട വ്യാപാരങ്ങള്‍ക്കും ദൈനംദിന ആവശ്യങ്ങള്‍ക്കും യുപിഐ കൂടുതല്‍ ഉപയോഗിക്കപ്പെടുന്നു എന്നതാണ് ഇതിനര്‍ത്ഥം.
അധാർ അധിഷ്ഠിത പെയ്മന്റിൽ ഇടിവ്
ഉയര്‍ന്ന മൂല്യമുള്ള ഇടപാടുകള്‍ക്കായി ക്രെഡിറ്റ് കാര്‍ഡുകളെ കൂടുതല്‍ ആശ്രയിക്കുമ്പോള്‍, ചെറിയ തുക കൈമാറാന്‍ യുപിഐ ഒരു സ്ഥിര സംവിധാനമായി മാറിക്കഴിഞ്ഞു. അതേസമയം, ഇതര പേയ്‌മെന്റ് സംവിധാനങ്ങളില്‍ സമ്മിശ്ര പ്രതികരണമാണ് കണ്ടത്. മറ്റ് ഡിജിറ്റല്‍ പേയ്‌മെന്റ് മാര്‍ഗങ്ങളില്‍ 5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇടപാടുകളുടെ എണ്ണം 375 ദശലക്ഷമായും മൂല്യം 7,308 കോടി രൂപയായും ഉയര്‍ന്നു.
മറുവശത്ത്, ആധാര്‍ അധിഷ്ഠിത പേയ്‌മെന്റ് സിസ്റ്റത്തില്‍ ഇടിവ് ദൃശ്യമായി. ഏപ്രിലിലെ 94 ദശലക്ഷം ഇടപാടുകളില്‍ നിന്ന് മെയ് മാസത്തില്‍ ഇത് 6 ശതമാനം കുറഞ്ഞ് 88 ദശലക്ഷമായി ചുരുങ്ങി. ഇടപാട് മൂല്യത്തിലും സമാനമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏപ്രിലില്‍ 27,640 കോടി രൂപയായിരുന്ന മൂല്യം മെയ് മാസത്തില്‍ 25,247 കോടി രൂപയിലേക്ക് താഴ്ന്നു. എങ്കിലും, രാജ്യത്തെ മൊത്തത്തിലുള്ള ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ വളര്‍ച്ചാ പാതയില്‍ തന്നെയാണെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു.






