
പരവൂർ: രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളില്‍ കുതിപ്പ് തുടര്‍ന്നു യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റര്‍ഫേസ്(യുപിഐ). നാഷണല്‍ പേയ്‌മെന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍പിസിഐ) കണക്കുകള്‍ പ്രകാരം നവംബറില്‍ 24.58 ലക്ഷം കോടി രൂപയുടെ 1,900 കോടിയിലധികം ഇടപാടുകളാണ് യുപിഐ വഴി നടന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,548 കോടി ഇടപാടുകള്‍ വഴി 21.55 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. 2024നെ അപേക്ഷിച്ച് ഈ വര്‍ഷം ഇടപാടുകളുടെ എണ്ണത്തില്‍ ഏകദേശം 23 ശതമാനത്തിന്‍റെയും മൂല്യത്തില്‍ 14 ശതമാനത്തിന്‍റെയും വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ യുപിഐ ഇടപാടുകളില്‍ ഏകദേശം 70 ശതമാനവും മൂല്യത്തില്‍ 41 ശതമാനത്തിലധികവും വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വളര്‍ച്ച പരിശോധിക്കുമ്പോള്‍, ഡിജിറ്റല്‍ പേയ്‌മെന്‍റുകളിലേക്കുള്ള ഇന്ത്യയുടെ മാറ്റം വ്യക്തമാണ്. 2021 നവംബറില്‍ 418 കോടി ഇടപാടുകള്‍ (7.68 ലക്ഷം കോടി രൂപ) മാത്രമുണ്ടായിരുന്ന സ്ഥാനത്ത് നിന്നാണ് ഈ കുതിപ്പ്.
അഞ്ചു വര്‍ഷത്തിനിടെ ഇടപാടുകളുടെ എണ്ണം നാലിരട്ടിയിലധികവും മൂല്യം മൂന്നിരട്ടിയിലധികവുമാണ് വര്‍ധിച്ചത്, ഈ സാമ്പത്തിക വര്‍ഷം (2025 – 26) ഇതുവരെ, യുപിഐ വഴി 1241 കോടി ഇടപാടുകളാണ് നടന്നത്. ശരാശരി പ്രതിദിന വ്യാപ്തി 68.96 കോടി ഇടപാടുകളും ശരാശരി പ്രതിദിന മൂല്യം 91,324.77 കോടി രൂപയുമാണ്.
2024-25 സാമ്പത്തിക വര്‍ഷത്തിൽ ഇതേ കാലയളവില്‍ ശരാശരി പ്രതിദിന വ്യാപ്തി 51.61 കോടി ഇടപാടുകളും പ്രതിദിന മൂല്യം 71,839.58 കോടി രൂപയുമായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും വ്യക്തമായ വര്‍ധന ഉണ്ടായിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകളുടെ വര്‍ധിച്ചുവരുന്ന വ്യാപനവും, ചെറുകിട-വന്‍കിട വ്യാപാരികള്‍ ക്യൂആര്‍ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്‍റുകള്‍ വ്യാപകമായി സ്വീകരിക്കുന്നതുമാണ് വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.






