
മുംബൈ: പെട്രോളില്‍ 20 ശതമാനംവരെ എഥനോള്‍ ചേർക്കുന്നതിനുള്ള ഇന്ത്യയുടെ ലക്ഷ്യം പ്രതീക്ഷിച്ചതിലും അഞ്ചുവർഷം മുൻപ് സാധ്യമായതായി ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി ഉത്പാദക അസോസിയേഷൻ (ഇസ്ട്ര). 2014-ലാണ് പെട്രോളില്‍ എഥനോള്‍ ചേർക്കുന്ന പദ്ധതിക്ക് തുടക്കമിട്ടത്. അന്ന് 1.5 ശതമാനം മാത്രമായിരുന്നു മിശ്രണം. 2030-ഓടെ ഇത് 20 ശതമാനത്തിലെത്തിക്കാനായിരുന്നു പദ്ധതി.
എന്നാല്‍, 2025-ല്‍ത്തന്നെ ലക്ഷ്യം നേടാനായി. 2014-ല്‍ രാജ്യത്ത് 38 കോടി ലിറ്ററായിരുന്നു എഥനോള്‍ ഉത്പാദനം. 2025 ജൂണിലിത് 661 കോടി ലിറ്ററായി. പരിസ്ഥിതിക്കും നടപടി ഏറെ ഗുണമായിട്ടുണ്ട്. 698 ലക്ഷം ടണ്‍വരെ കാർബണ്‍ ഡൈ ഓക്സൈഡ് ബഹിർഗമനം കുറയ്ക്കാൻ കഴിഞ്ഞതായും ഇസ്ല ഡയറക്ടർ ജനറല്‍ ദീപക് ബല്ലാ നീ പറഞ്ഞു.
എഥനോള്‍ പെട്രോളില്‍ ചേർത്ത് അത്രയും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. കാർഷികമേഖലയ്ക്ക് ഇത് വലിയ സാമ്ബത്തികനേട്ടം സമ്മാനിക്കുന്നുണ്ട്.
2011 മുതല്‍ ഇതുവരെ എഥനോള്‍ ഉത്പാദനത്തിലൂടെ കർഷകർക്ക് 118 ലക്ഷം കോടി രൂപ ലഭിച്ചിട്ടുണ്ട്. എഥനോള്‍ ഉത്പാദിപ്പിക്കുന്ന ഡിസ്റ്റി ലറികള്‍ക്ക് 1.96 ലക്ഷം കോടി രൂപയാണ് ഇക്കാലത്ത് അധികവരുമാനമായി ലഭിച്ചത്.






