
ന്യൂഡല്‍ഹി: രാജ്യത്ത് 2021-22നെ അപേക്ഷിച്ച് 2022-23ല്‍ ബിരുദധാരികള്‍ക്കിടയിലെ തൊഴിലില്ലായ്മനിരക്ക് കുറയുന്നതായി കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കണക്ക്.
കേരളത്തിലുള്‍പ്പെടെ 23 സംസ്ഥാനങ്ങളില്‍ ബിരുദധാരികളിലെ തൊഴിലില്ലായ്മനിരക്ക് കുറഞ്ഞതായി കേന്ദ്ര തൊഴില്‍സഹമന്ത്രി രാമേശ്വര്‍ തേലി രാജ്യസഭയില്‍ അവതരിപ്പിച്ച കണക്കില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, കോവിഡനന്തരം രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം കൂടിയതായി സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സി.എം.ഐ.ഇ.) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം നടത്തിയ പിരിയോഡിക് ലേബര്‍ ഫോഴ്‌സ് സർവേ പ്രകാരം 2022-23ല്‍ രാജ്യത്തെ ബിരുദധാരികള്‍ക്കിടയിലെ തൊഴിലില്ലായ്മനിരക്ക് 13.4 ശതമാനമാണ്. 2021-22ല്‍ ഇത് 14.9 ശതമാനമായിരുന്നു.
കേരളത്തില്‍ 2021-22-ല്‍ 26.9 ശതമാനമായിരുന്നത് 2022-23-ല്‍ 19.8 ശതമാനമായി കുറഞ്ഞു. തൊഴിലില്ലായ്മ കുതിച്ചുയര്‍ന്നത് ലഡാക്കിലാണ്. 9.8 ശതമാനമായിരുന്നത് 26.5 ആയി. ഗ്രാമീണ-നഗര മേഖലകളിലെ 1,01,655 വീടുകളിലെ 4,19,512 ആളുകളിലാണ് സര്‍വേ നടത്തിയത്.
അതേസമയം, സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമി പുറത്തുവിട്ട റിപ്പോർട്ടനുസരിച്ച് തൊഴില്‍ പങ്കാളിത്തനിരക്ക് കോവിഡിനുശേഷം കുത്തനെ ഇടിഞ്ഞു. 2023-ലെ തൊഴില്‍ പങ്കാളിത്തനിരക്ക് 39.5 ശതമാനമാണ്. ഇത് 2017-നുശേഷമുള്ള കുറഞ്ഞ നിരക്കാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
തൊഴിലെടുക്കാനുള്ള പ്രായക്കാരിലെ തൊഴിലില്ലാത്തവരുടെ എണ്ണം കൂടി.
നടപ്പുസാമ്പത്തികവര്‍ഷത്തെ തൊഴിലില്ലായ്മനിരക്കായ 7.6 ശതമാനം കോവിഡിനുമുമ്പുള്ള കാലത്തെക്കാള്‍ ഉയര്‍ന്നതാണ്.
തൊഴിലില്ലായ്മനിരക്കാകട്ടെ, 2021 സെപ്റ്റംബറില്‍ 7.3 ശതമാനമായിരുന്നത് 2023 സെപ്റ്റംബറായപ്പോഴേക്കും 8.1 ശതമാനമായി ഉയര്‍ന്നെന്നും സി.എം.ഐ.ഇ. റിപ്പോര്‍ട്ട് പറയുന്നു.






