
പശ്ചിമേഷ്യയില്‍ യുദ്ധം കനത്തതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ സര്‍വത്ര ആശയക്കുഴപ്പം. നിക്ഷേപകരുടെ സ്വര്‍ഗമെന്ന് അടുത്ത കാലം വരെ അറിയപ്പെട്ടിരുന്ന ദുബൈയും അബുദാബിയുമാണ് ഏറ്റവും കൂടുതല്‍ സമ്മര്‍ദം നേരിടുന്നത്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ വിറ്റൊഴിവാക്കാന്‍ തീരുമാനിച്ചവരുടെ എണ്ണത്തില്‍ യുദ്ധം ആരംഭിച്ച ശേഷം വലിയ വര്‍ധനയുണ്ടെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇടപാടുകളില്‍ വന്‍ ഇടിവ്
ലോകമെമ്പാടുമുള്ള അതിസമ്പന്നരുടെ നിക്ഷേപ ഹബ്ബായിരുന്നു ദുബൈ. യുദ്ധം ആരംഭിച്ച ശേഷം യുഎയുടെ സുരക്ഷിത നിക്ഷേപക മേഖലയെന്ന ഖ്യാതിക്കാണ് ഇളക്കം തട്ടിയത്. ഇറാനില്‍ നിന്ന് നിരന്തരം ആക്രമണം വന്നതും വ്യോമഗതാഗതം തടസപ്പെട്ടതും നിക്ഷേപക മനോഭാവത്തില്‍ വലിയ മാറ്റത്തിന് കാരണമായിട്ടുണ്ട്.
മാര്‍ച്ച് 15 വരെയുള്ള ഇടപാടുകളുടെ മൂല്യത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 31 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇത് 51 ശതമാനമായും ഇടിഞ്ഞു. മുമ്പെങ്ങുമില്ലാത്ത വിധമുള്ള തകര്‍ച്ചയ്ക്കാണ് ദുബൈ സാക്ഷ്യം വഹിക്കുന്നത്.
നിക്ഷേപക മനോഭാവം മാറുന്നു
2024ലെ പ്രളയസമയത്ത് 19 ശതമാനമായിരുന്നു ഇടിവ്. കഴിഞ്ഞ വര്‍ഷം ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘര്‍ഷ സമയത്ത് പോലും പ്രതിമാസ ഇടപാടില്‍ 32 ശതമാനത്തിന്റെ കുറവേ രേഖപ്പെടുത്തിയുള്ളൂ. അന്നത്തെ വീഴ്ചയില്‍ നിന്ന് പെട്ടെന്ന് തന്നെ മറികടക്കാനും ദുബൈക്ക് സാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ സംഘര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ ആക്രമണം നടത്തിയിരുന്നില്ല. ഇത്തവണ കാര്യങ്ങള്‍ കൈവിട്ടുപോയതാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയായത്.
പുതിയ വില്ലകളും ഫ്‌ളാറ്റുകളും വാങ്ങുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. പലരും കാര്യങ്ങളുടെ പോക്ക് എങ്ങനെയെന്ന് നിരീക്ഷിച്ച് തീരുമാനത്തിലെത്താം എന്ന ചിന്തയിലാണ്. സുരക്ഷയായിരുന്നു ദുബൈയെ പലരുടെയും ഇഷ്ടകേന്ദ്രമാക്കിയിരുന്നത്. പുതിയ സംഭവവികാസങ്ങള്‍ ആ വിശ്വാസത്തിനാണ് മങ്ങലേല്പിച്ചത്. വില്ലകളുടെ വില്പനയില്‍ 89 ശതമാനം ഇടിവാണ് മാര്‍ച്ച് 15 വരെ രേഖപ്പെടുത്തിയത്. അപ്പാര്‍ട്ട്‌മെന്റ് വില്പന മുന്‍ മാസത്തേക്കാള്‍ 59 ശതമാനവും താഴ്ന്നു.
ഡിമാന്‍ഡ് കുറഞ്ഞതോടെ വില താഴ്ത്താന്‍ ബില്‍ഡര്‍മാരും നിര്‍ബന്ധിതരായി. അപ്പാര്‍ട്ട്‌മെന്റ് വിലയില്‍ ചതുരശ്രയടിക്ക് മുന്‍ വര്‍ഷത്തേക്കാള്‍ മൂന്നു ശതമാനവും മുന്‍ മാസത്തേക്കാള്‍ 8 ശതമാനവും കുറവുണ്ടായി. സമീപകാലത്തെല്ലാം ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് വിലകള്‍ ഓരോ ദിവസവും കുതിക്കുകയായിരുന്നു. ഈ ട്രെന്റ് നേരെ തിരിയുന്നതിനാണ് യുദ്ധം വഴിയൊരുക്കുന്നത്.
കമ്പനികളെയും ബാധിക്കുന്നു
റിയല്‍ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി വന്‍കിട നിര്‍മാണ കമ്പനികളിലേക്കും വ്യാപിക്കുന്നുണ്ട്. ബുര്‍ജ് ഖലീഫ, ദുബൈ മാള്‍ തുടങ്ങിയ വന്‍കിട പ്രൊജക്ടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച എമ്മാര്‍ പ്രൊപ്പര്‍ട്ടീസ് ഓഹരിവില യുദ്ധം ആരംഭിച്ച ശേഷം 40 ശതമാനത്തോളം ഇടിഞ്ഞു. നിക്ഷേപകര്‍ റിയല്‍ എസ്റ്റേറ്റ് അനുബന്ധ ഓഹരികളോട് അകലം പാലിക്കുന്നതിന്റെ വ്യക്തമായ സൂചനയാണിതെന്ന് ബിസിനസ് വിദഗ്ധര്‍ പറയുന്നു.
ഗള്‍ഫ് മേഖലയില്‍ ബിസിനസ് സംരംഭങ്ങള്‍ നടത്തുന്ന മലയാളികളും വലിയ പ്രതിസന്ധിയാണ്. 2000ത്തിനുശേഷം ഗള്‍ഫ് മേഖലയില്‍ ബിസിനസ് ആരംഭിച്ച പലരും ആദ്യമായാണ് ഇത്തരത്തില്‍ വലിയൊരു സംഘര്‍ഷം കാണുന്നത്. അതുകൊണ്ട് തന്നെ പുതുതലമുറ ബിസിനസുകാര്‍ ഏതു തരത്തിലുള്ള തീരുമാനമെടുക്കണമെന്ന ആശയക്കുഴപ്പത്തിലാണ്.
പ്രശ്‌നങ്ങള്‍ അധികം വൈകാതെ മാറുമെന്നും എല്ലാം പഴയപടി ആകുമെന്ന് കരുതുന്നവരാണ് ഏറെയും.






