
ന്യൂഡൽഹി: സെമികണ്ടക്ടര്‍ രംഗത്ത് ഇന്ത്യക്ക് ആധിപത്യം നേടിത്തരാന്‍ കഴിയുന്ന രണ്ടു സെമികണ്ടക്ടര്‍ നിര്‍മ്മാണ പദ്ധതികള്‍ കൂടി സര്‍ക്കാരിന്റെ പരിഗണയിലുണ്ടന്നും, ഇത് സംബന്ധിച്ചുള്ള തീരുമാനം ഏതാനും മാസങ്ങള്‍ക്കകം ഉണ്ടാകുമെന്നു കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പദ്ധതികളെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ മന്ത്രി വെളിപ്പെടുത്തിയില്ല.
ഈ രംഗത്തെ ഇന്ത്യയുടെ പുരോഗതിയും, വളരെ വലുതും, സങ്കീര്‍ണവുമായ നയപരമായ തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള ഇന്ത്യയുടെ കഴിവും, ലോക സെമികണ്ടക്ടര്‍ മേഖല ഉറ്റു നോക്കികൊണ്ടിരിക്കുകയാണെന്നു മന്ത്രി പറഞ്ഞു.
“ഇത് ഇന്ത്യയെ ഏറ്റവും വിശ്വസ്തമായ രാജ്യമാക്കി മാറ്റി. ഇവിടേയ്ക്ക് ലോക വ്യവസായ ലോകത്തിലെ പ്രമുഖര്‍ വരാന്‍ ആഗ്രഹിക്കുന്നു.” കഴിഞ്ഞ ദിവസം നിര്‍മാണം ആരംഭിച്ച മൈക്രോണ്‍ പ്ലാന്റില്‍ നിന്ന് ആദ്യ ചിപ്പ് 2024 ഡിസംബറില്‍ പുറത്തുവരുമെന്ന് വൈഷ്ണവ് പറഞ്ഞു.
മെമ്മറി ചിപ്പുകളുടെ നിര്‍മ്മാതാക്കളായ മൈക്രോണ്‍ ജൂണിലാണ് സെമികണ്ടക്ടര്‍ നിര്‍മ്മാണശാല ഗുജറാത്തില്‍ സ്ഥാപിക്കുമെന്ന് പ്രഖാപിച്ചത്. 275 കോടി ഡോളര്‍ മുതല്‍ മുടക്കുള്ള പദ്ധതിയില്‍ മൈക്രോണിന്റെ മുതല്‍ മുടക്കു 82 .5 കോടി ഡോളറാണ്. ബാക്കി വരുന്ന നിക്ഷേപം കേന്ദ്രവും, ഗുജറാത്തും നടത്തും.
ടാറ്റ ഗ്രൂപ്പില്‍പെട്ട ടാറ്റ പ്രോജക്ടസ് ആയിരിക്കും സെമികണ്ടക്ടര്‍ നിര്‍മ്മാണ ശാലയുടെ പ്ലാന്റുകള്‍ പണിയുന്നത്.






