
വാഷിംഗ്‌ടണ്‍: റഷ്യയുടെ എണ്ണ, ഊർജ്ജ ഉത്പന്നങ്ങള്‍ വാങ്ങുന്ന ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ക്ക് 500 ശതമാനം തീരുവ ചുമത്താൻ സാദ്ധ്യതയുള്ള സെനറ്റ് ബില്ലിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അംഗീകാരം.
ഉപരോധ ബില്ലുകള്‍ വോട്ടിന് വയ്ക്കണമെന്ന് ട്രംപ് നിർദേശിച്ചതായി യുഎസ് സെനറ്റർ ലിൻഡ്‌സെ ഗ്രഹാം വെളിപ്പെടുത്തി.
യുക്രെയിൻ വിഷയത്തില്‍ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനെ ചർച്ചയ്ക്കായി എത്തിക്കാൻ ഉദ്ദേശിച്ചുള്ളതാണ് ട്രംപിന്റെ നിർദേശമെന്നും നിർണായകമാണെന്നും സെനറ്റർ വ്യക്തമാക്കി.
‘നിങ്ങള്‍ യുക്രെയിനെ സഹായിക്കാതെ റഷ്യയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുകയാണെങ്കില്‍ അമേരിക്കയിലേയ്ക്ക് വരുന്ന നിങ്ങളുടെ ഉത്‌പന്നങ്ങള്‍ക്ക് 500 ശതമാനം തീരുവ ചുമത്തപ്പെടും.
പുട്ടിന്റെ എണ്ണ 70 ശതമാനവും വാങ്ങുന്നത് ഇന്ത്യയും ചൈനയുമാണ്. അദ്ദേഹത്തിന്റെ യുദ്ധ ഉപകരണങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത് അവരാണ്.
യുക്രെയ്‌നിലെ റഷ്യയുടെ അധിനിവേശത്തിന് ചൈന, ഇന്ത്യ, റഷ്യ എന്നിവർക്കെതിരായ സാമ്ബത്തിക ബങ്കർ ബസ്റ്ററാണ് റഷ്യൻ ഉപരോധ ബില്‍. ബില്ലിന് 84 സഹസ്‌പോണ്‍സർമാരുണ്ട്. ബില്‍ പാസാകുമെന്നാണ് കരുതുന്നത്’- ഗ്രഹാം വ്യക്തമാക്കി.
സെന്റർ ഫോർ റിസർച്ച് ഓണ്‍ എനർജി ആന്റി ക്ളീൻ എയറിന്റെ 2025 മേയിലെ കണക്കുകള്‍ പ്രകാരം റഷ്യൻ ഫോസില്‍ ഇന്ധനങ്ങളുടെ രണ്ടാമത്തെ ഏറ്റവും വലിയ ഇടപാടുകാരനാണ് ഇന്ത്യ.
മേയില്‍ 4.2 ബില്യണ്‍ യൂറോയുടെ ഇന്ധനമാണ് റഷ്യയില്‍ നിന്ന് ഇന്ത്യ വാങ്ങിയത്. മൊത്ത ക്രൂഡ് ഓയിലിന്റെ 72 ശതമാനവും ഇന്ത്യ വാങ്ങിയിരുന്നു.
അതേസമയം, യുഎസ് ഉപരോധ ബില്ലിനെക്കുറിച്ച് ശ്രദ്ധയില്‍പ്പെട്ടുവെന്നും വിഷയം പരിഗണിക്കുകയാണെന്നും റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.