
വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ സംരക്ഷണവാദ വ്യാപാര നയങ്ങള്‍ കൂടുതല്‍ ശക്തമാക്കുമ്പോള്‍, അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത് അമേരിക്കന്‍ പൗരന്മാര്‍ തന്നെയാണ്, അക്കാദമിക് ഗവേഷണങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഉയര്‍ന്ന താരിഫ് നയം ഇന്ത്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കുമ്പോള്‍ അത് അമേരിക്കക്കാര്‍ക്ക് നഷ്ടമുണ്ടാക്കുമെന്നും അവരുടെ ഗാര്‍ഹിക ചെലവുകള്‍ ഉയരുമെന്നും യേല്‍ സര്‍വകലാശാല റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
ഇത് ക്രമേണ സാമ്പത്തിക മാന്ദ്യമായി മാറിയേക്കാം. ഇന്ത്യയ്ക്ക് മേല്‍ 25 ശതമാനം തീരുവ പ്രഖ്യാപിച്ച ദിവസം തന്നെയാണ് യേല്‍ റിപ്പോര്‍ട്ടും പുറത്തുവന്നിരിക്കുന്നത്. ഇതനുസരിച്ച് ട്രമ്പിന്റെ താരിഫ് പോളിസി കാരണമുള്ള ശരാശരി വരുമാന നഷ്ടം ഓരോ അമേരിക്കന്‍ ഭവനങ്ങളിലും 2400 ഡോളര്‍ വരെയാകും.
ഉത്പന്നങ്ങള്‍ക്ക് വിലയേറുന്നതോടെ ദൈനംദിനാവശ്യങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കേണ്ടിവരും എന്നതിനാലാണ് ഇത്. യുഎസ് ഫെഡ് റിസര്‍വ് ഇടപടാത്തിടത്തോളം വിലകയറ്റം വര്‍ദ്ധിക്കും.
ട്രമ്പ് നയങ്ങള്‍ കാരണം ഉത്പന്നങ്ങളുടെ മേല്‍ ശരാശരി 18 ശതമാനം ഇറക്കുമതി തീരുവ നിലവിലുണ്ടെന്നും ഇത് 1930 കള്‍ക്ക് ശേഷമുള്ള ഉയര്‍ന്ന നിരക്കാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ട്രമ്പിന്റെ വ്യാപാര യുദ്ധം താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ ആയിരിക്കും കൂടുതല്‍ ബാധിക്കുക. സമ്പന്ന കുടുംബങ്ങള്‍ക്ക് കുറച്ച് ഡോളര്‍ നഷ്ടമായേക്കാം. എന്നാല്‍ തങ്ങളുടെ വരുമാനത്തിന്റെ ഒരു വിഹിതം നഷ്ടമാകുമ്പോള്‍ അത് ദരിദ്രരെ കൂടുതല്‍ ദരിദ്രരാക്കി മാറ്റും.
താരിഫുകള്‍ കാരണം ശരാശരി, താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ഏകദേശം 1,300 ഡോളര്‍ നഷ്ടമാകാം, ഇത് ഉയര്‍ന്ന വരുമാനക്കാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏകദേശം മൂന്നിരട്ടിയാണ്, റിപ്പോര്‍ട്ട് പറയുന്നു.
ഉയര്‍ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് ഏകദേശം 5,000 ഡോളര്‍ നഷ്ടമാകുമെന്ന് കണക്കാക്കപ്പെടുന്നു, പക്ഷേ അവരുടെ മൊത്തത്തിലുള്ള സാമ്പത്തിക സ്ഥിരതയെ ഇത് ബാധിക്കില്ല.