
ന്യൂഡൽഹി: രാജ്യത്ത് മൊബൈല്‍ റീചാര്‍ജ് പ്ലാനുകളുടെ വാലിഡിറ്റി 28 ദിവസത്തില്‍ നിന്ന് 30 ദിവസത്തിലേക്കോ ഒരു കലണ്ടർ മാസത്തിലേക്കോ വര്‍ധിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കുന്നു. ഇക്കാര്യത്തില്‍ നിലപാട് കര്‍ശനമാക്കാന്‍ ടെലികോം റെഗുലോറ്റി അഥോറിറ്റി ഒഫ് ഇന്ത്യയും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
നിലവില്‍ കമ്പനികള്‍ 30 ദിവസത്തെ പ്ലാനുകള്‍ നല്‍കുന്നുണ്ടെങ്കിലും, 28 ദിവസത്തെ പ്ലാനുകളാണ് വിപണിയില്‍ കൂടുതലായി പ്രചരിപ്പിക്കപ്പെടുന്നത്. ഇത്പ്രതിവര്‍ഷം ഒരു മാസത്തെ അധിക റീചാര്‍ജ് ബാധ്യത വരുത്തുന്നു എന്ന പരാതിയെത്തുടര്‍ന്നാണ് നടപടി.
നിലവില്‍ ജിയോ, എയര്‍ടെല്‍ തുടങ്ങിയ പ്രമുഖ കമ്പനികള്‍ 319 രൂപയ്ക്ക് ഒരു കലണ്ടര്‍ മാസം വാലിഡിറ്റിയുള്ള പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം ഉപഭോക്താക്കളും ഇപ്പോഴും 299 രൂപയുടെ 28 ദിവസത്തെ പ്ലാനുകളെയാണ് ആശ്രയിക്കുന്നത്.
വാലിഡിറ്റി വര്‍ധിപ്പിക്കുന്നത് പ്ലാനുകളുടെ നിരക്ക് കൂടാന്‍ കാരണമാകുമെന്നും ഇത് സാധാരണക്കാര്‍ക്ക് ബാധ്യതയാകുമെന്നുമാണ് ടെലികോം കമ്പനികളുടെ പക്ഷം.
എന്നാല്‍ ഉപഭോക്താക്കളുടെ സൗകര്യം കണക്കിലെടുത്ത് എല്ലാ കാലയളവിലുമുള്ള പ്ലാനുകള്‍ ലഭ്യമാക്കണമെന്ന് ട്രായ് നേരത്തേതന്നെ നിര്‍ദേശിച്ചിരുന്നു.റീചാര്‍ജ് കാലാവധി കഴിഞ്ഞാലും ഒരു വര്‍ഷത്തേക്ക് ഇന്‍കമിംഗ് കോളുകള്‍ അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
എന്നാല്‍ ഒരു നമ്പര്‍ സജീവമായി നിലനിര്‍ത്താന്‍ കമ്പനികള്‍ക്ക് അധികച്ചെലവ് വരുന്നുണ്ടെന്നും നമ്പറുകളുടെ ലഭ്യതക്കുറവുണ്ടെന്നും വിവിധ കമ്പനികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.






