
ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതത്തിൽ ഇത്തവണയും വർധനയുണ്ടായേക്കില്ലെന്ന് റിപ്പോർട്ടുകൾ. നിലവിൽ 41 ശതമാനമാണ് സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതം.
അടുത്ത അഞ്ചു സാമ്പത്തിക വർഷത്തേക്കു കൂടി ഇതേ അനുപാതം പിന്തുടരണമെന്ന് 16ാം സാമ്പത്തിക കമീഷൻ ശിപാർശയിൽ ഉൾപ്പെടുത്തിയതായാണ് വിവരം.
കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള നികുതി വരുമാനത്തിന്റെ വിതരണം ശിപാർശ ചെയ്യുന്നതിനായി രൂപവത്കരിച്ച ഭരണഘടന സ്ഥാപനമാണ് ധനകാര്യ കമീഷൻ. 2026 ഏപ്രിൽ ഒന്നുമുതൽ 2031 മാർച്ച് 31 വരെയുള്ള കാലഘട്ടത്തിലേക്കുള്ള ശിപാർശകളാണ് 16ാം ധനകാര്യ കമീഷൻ നൽകുക.
അനുപാതം നിലനിർത്തിയാലും, മൊത്തം ആഭ്യന്തര ഉൽപാദനത്തിലെയും (ജി.ഡി.പി) നികുതി സമാഹരണത്തിലെയും വളർച്ച കണക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക നികുതിയിനത്തിൽ ലഭ്യമാവുമെന്നാണ് പ്രതീക്ഷ.
രാജ്യത്തെ 28 സംസ്ഥാനങ്ങളിൽ 23ഉം തങ്ങളുടെ നികുതി വിഹിതം 41ൽനിന്ന് 50 ശതമാനമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായി ധനകാര്യ കമ്മീഷൻ ചെയർമാൻ അരവിന്ദ് പനഗരിയ വ്യക്തമാക്കിയിരുന്നു. എന്നാൽ, 15ാം ധനകാര്യ കമീഷൻ നിർദേശങ്ങളിൽ കാര്യമായ മാറ്റങ്ങളില്ലാതെയാണ് 16ാം ധനകാര്യ കമീഷനും ശിപാർശ സമർപ്പിച്ചേക്കുകയെന്ന് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംസ്ഥാനങ്ങൾ അധികനികുതി വിഹിതം ആവശ്യപ്പെടുമ്പോൾ പ്രതിരോധ മേഖലയിലടക്കം ഉയർന്ന ചെലവും വിവിധപദ്ധതി വിഹിതങ്ങളിലെ വർധനയും കേന്ദ്രം കമീഷന് മുന്നിൽ ഉന്നയിച്ചിട്ടുണ്ടെന്നാണ് വിവരം. നിലവിലെ വിഹിതം കുറക്കണമെന്നും കേന്ദ്രം ആവശ്യമുന്നയിച്ചതായും റിപ്പോർട്ടുകളുണ്ട്.
2024 ഡിസംബർ 31നാണ് 16ാം ധനകാര്യ കമീഷൻ നിലവിൽ വന്നത്. ഒക്ടോബർ വരെയാണ് കമീഷന് റിപ്പോർട്ട് സമർപ്പിക്കാൻ സമയം അനുവദിച്ചിരിക്കുന്നത്. എന്നാൽ, സെപ്റ്റംബറോടെ ഇതു സമർപ്പിച്ചേക്കുമെന്നാണ് വിവരം.
41 ശതമാനത്തിൽനിന്ന് 50 ശതമാനത്തിലേക്ക് കുത്തനെ ഉയർത്തുന്നത് വിവിധ മേഖലകളിൽ പ്രതിസന്ധിയുണ്ടാക്കിയേക്കുമെന്നാണ് അഭിപ്രായമെന്ന് ധനകാര്യ കമീഷൻ ചെയർമാൻ പനഗാരിയ കഴിഞ്ഞയാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്‍.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള 15ാം ധനകാര്യ കമീഷനാണ് 42ല്‍നിന്നും 41 ശതമാനമാക്കി വിഹിതം കുറച്ചത്.
കേരളത്തിന്റെയും പ്രതീക്ഷ
സംസ്ഥാന വിഹിതം 41 ശതമാനമാക്കിയെങ്കിലും ഫണ്ട് വിനിയോഗത്തിലെ കർശന നിബന്ധനകൾ പല സംസ്ഥാനങ്ങൾക്കുമുള്ള കേന്ദ്രവിഹിതത്തിൽ കുറവുവരാൻ കാരണമായിരുന്നു. 2017ൽ ജി.എസ്.ടി നിലവിൽ വന്നതോടെ സംസ്ഥാനങ്ങളുടെ സ്വന്തം നിലയിൽ നികുതി പിരിക്കാനുള്ള അവകാശവും പരിമിതമായി.
കോവിഡ് പ്രതിസന്ധിക്ക് പിന്നാലെ സെസുകളും സർചാർജുകളും കേന്ദ്രം ഉയർത്തിയിരുന്നെങ്കിലും സംസ്ഥാനങ്ങളുമായി വരുമാനം പങ്കിടുന്നതിൽ വ്യത്യാസം വരുത്തിയിരുന്നില്ല. കാല്‍നൂറ്റാണ്ടിനിടെ കേരളത്തിന്‍റെ വിഹിതത്തില്‍ നേര്‍പകുതിയോളം കുറച്ചതായാണ് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്.
കേന്ദ്രബജറ്റനുസരിച്ച് നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ 27,382.06 രൂപയാണ് കേരളത്തിനുള്ള കേന്ദ്ര നികുതി വിഹിതം. ആകെ സംസ്ഥാനങ്ങൾക്ക് നീക്കിവെച്ച വിഹിതത്തിൽ 1.92 ശതമാനം മാത്രമാണിത്.
10ാം ധനകാര്യ കമീഷന്‍ അനുവദിച്ച 3.8 ശതമാനം 15ാം ധനകാര്യ കമീഷനിലെത്തിയപ്പോള്‍ 1.92 ശതമാനമായത് സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണമായി സർക്കാർ ഉയർത്തിക്കാട്ടിയിരുന്നു. ഇതടക്കം ആവശ്യങ്ങളുമായാണ് സംസ്ഥാനം 16ാം ധനകാര്യ കമീഷൻ ശിപാർശയിൽ ഉറ്റുനോക്കുന്നത്.