
കോട്ടയം: തിരുവനന്തപുരം-എറണാകുളം പാതയിൽ അടുത്തവർഷം ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 110 കിലോമീറ്ററാക്കി ഉയർത്താനാകുമെന്ന് റെയിൽവേ.
തിരുവനന്തപുരം-കായംകുളം, കായംകുളം-ആലപ്പുഴ-എറണാകുളം സൗത്ത്, എറണാകുളം സൗത്ത്-കോട്ടയം-കായംകുളം എന്നീ മൂന്നു സെക്‌ഷനിലെയും ട്രാക്കിലെ ചെറുവളവുകൾ നിവർത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. സെപ്‌റ്റംബറിൽ തുടങ്ങിയ ജോലികൾ അടുത്തവർഷം ഫെബ്രുവരിയോടെ പൂർത്തിയാക്കാനാകുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
മണിക്കൂറിൽ 90 കിലോമീറ്ററാണ് ഈ സെക്‌ഷനിൽ ട്രെയിനുകളുടെ ഇപ്പോഴത്തെ വേഗം. ട്രാക്കിൽ 40 സെന്റിമീറ്റർ മുതൽ ഒരുമീറ്റർവരെയുള്ള ചെറുവളവുകളാണ് നിവർത്തുന്നത്. ട്രെയിനുകളുടെ വേഗംകൂട്ടാൻ സിഗ്‌നലുകളുടെ നവീകരണം, പാലങ്ങൾ ബലപ്പെടുത്തൽ, ട്രാക്ക് മെറ്റലിട്ട് ഉയർത്തൽ എന്നിവയും ഇതിനൊപ്പം നടക്കുന്നുണ്ട്.
ദക്ഷിണ റെയിൽവേയിലാകെ 1412 കിലോമീറ്റർ ദൂരമാണ് 110 കിലോമീറ്റർ വേഗത്തിലേക്ക് ഉയർത്താൻ ഉദ്ദേശിക്കുന്നത്. ഇതിൽ 187 കിലോമീറ്റർ ദൂരത്തിൽ ഈ വേഗം സാധ്യമാക്കി.
ബാക്കിയുള്ള 1225 കിലോമീറ്റർ ദൂരം നാലുഘട്ടങ്ങളിലായി അടുത്തവർഷം പൂർത്തിയാക്കും.
തിരുവനന്തപുരത്തുനിന്ന് മംഗലാപുരംവരെ 2027-ഓടെ വേഗം 130 കിലോമീറ്റർ എത്തിക്കുകയാണ് ലക്ഷ്യം.
ഇതിനായി വലിയ വളവുകൾ നികത്തുന്നതിനു സർവേ നടപടി തുടങ്ങിയിട്ടുണ്ട്.






