
ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ തുടര്‍ച്ചയായി 3.0 ശതമാനത്തില്‍ താഴെയായിരുന്ന സംസ്ഥാനങ്ങളുടെ ഏകീകൃത മൊത്ത ധനക്കമ്മി 2024-25 ല്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 3.3 ശതമാനമായി വര്‍ദ്ധിച്ചു.
റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 3 ശതമാനത്തില്‍ കൂടുതലുള്ള സംസ്ഥാനങ്ങളുടെ കമ്മി പ്രധാനമായും കേന്ദ്രത്തില്‍ നിന്നുള്ള 50 വര്‍ഷത്തെ പലിശ രഹിത വായ്പകളെയാണ് പ്രതിഫലിപ്പിക്കുന്നത്. ഇത് സംസ്ഥാനങ്ങളുടെ സാധാരണ അറ്റ വായ്പാ പരിധിയേക്കാള്‍ കൂടുതലാണ്.
മൊത്ത ധനക്കമ്മി ജിഡിപിയുടെ 3.3 ശതമാനമായി 2025-26 ല്‍ സംസ്ഥാനങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. റവന്യൂ ചെലവ് നിയന്ത്രിച്ചുകൊണ്ട് ചെലവുകളുടെ ഘടന മെച്ചപ്പെടുത്തിയിട്ടുണ്ട്.
2021 മാര്‍ച്ച് അവസാനത്തോടെ സംസ്ഥാനങ്ങളുടെ ഏകീകൃത കുടിശ്ശിക ബാധ്യതകള്‍ 31 ശതമാനമായിരുന്നത് 2024 മാര്‍ച്ച് അവസാനത്തോടെ ജിഡിപിയുടെ 28.1 ശതമാനമായി കുറഞ്ഞുവെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2026 മാര്‍ച്ച് അവസാനത്തോടെ കുടിശ്ശിക ബാധ്യതകള്‍ ജിഡിപിയുടെ 29.2 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു.
യുവാക്കളുടെ ജനസംഖ്യ വര്‍ദ്ധിക്കുന്നതിലൂടെയും ശക്തമായ വരുമാന സമാഹരണത്തിലൂടെയും സംസ്ഥാനങ്ങള്‍ക്ക് വിശാലമായ അവസരങ്ങളുണ്ടെന്നും ആര്‍ബിഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.






