
ചെന്നൈ: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ തീവണ്ടി പെരമ്പൂർ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ (ഐസിഎഫ്) നിന്ന് നോർത്തേണ്‍ റെയില്‍വേയ്ക്കു കൈമാറി. പരീക്ഷണ ഓട്ടങ്ങള്‍ക്കുശേഷം അടുത്തമാസം ഹരിയാണയിലെ സോനിപത്-ജിന്ദ് പാതയില്‍ ഇതിന്റെ സർവീസ് തുടങ്ങുമെന്നാണ് കരുതുന്നത്.
ഭാരംകയറ്റിയുള്ള പരീക്ഷണവും പരീക്ഷണ ഓട്ടവും പൂർത്തിയാക്കിയശേഷം ശനിയാഴ്ച പുലർച്ചെയാണ് കൈമാറിയത്. സോനിപത്-ജിന്ദ് പാതയിലാവും അടുത്ത പരീക്ഷണ ഓട്ടം. ഇവിടത്തെ പാതയും തീവണ്ടിയും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമായിരിക്കും സർവീസ് തുടങ്ങുക.
ടാങ്കില്‍ സംഭരിച്ച ഹൈഡ്രജൻ, അന്തരീക്ഷ വായുവിലെ ഓക്സിജനുമായി ഫ്യുവല്‍ സെല്‍ ഉപയോഗിച്ച് സംയോജിക്കുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയാണ് ഹൈഡ്രജൻ തീവണ്ടിയുടെ എൻജിനെ ചലിപ്പിക്കുക. 118 കോടി രൂപ ചെലവില്‍ നിർമിച്ച വണ്ടിയുടെ മുന്നിലും പിന്നിലും ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ഓരോ എൻജിനുകളും നടുവില്‍ എട്ട് കോച്ചുകളുമാണുണ്ടാകുക.
രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ തീവണ്ടി ഉടൻ പുറത്തിറങ്ങുമെന്നും റെയില്‍വേയുടെ ചരിത്രത്തില്‍ നിർണായക നാഴികക്കല്ലാണിതെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
ലോകത്ത് നാലുരാജ്യങ്ങള്‍മാത്രമാണ് ഹൈഡ്രജൻ തീവണ്ടി നിർമിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും ചേരുമ്പോള്‍ ഉണ്ടാവുന്ന വെള്ളം മാത്രമാണ് പുറന്തള്ളുക എന്നതുകൊണ്ട് ഇതിന് മലിനീകരണം ഒട്ടുമുണ്ടാവില്ല.
വിവിധ പൈതൃകപാതകളില്‍ 35 ഹൈഡ്രജൻ തീവണ്ടികള്‍ ഓടിക്കാനാണ് റെയില്‍വേ പദ്ധതിയിടുന്നത്. അതില്‍ ഒന്നുമാത്രമാണ് ഇപ്പോള്‍ നിർമിച്ചിട്ടുള്ളത്.