
ന്യൂഡൽഹി: ട്രംപ് താരിഫ് സൃഷ്ടിച്ച തിരിച്ചടികൾക്കിടയിലും പ്രതീക്ഷകള്‍ മറികടന്ന് ഇന്ത്യൻ സമ്പദ് വ്യവസ്ഥ മികച്ച വളർച്ച നേടിയെന്ന് കേന്ദ്രസർക്കാർ. ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ 7.8 ശതമാനം വളർന്നുവെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്‍റെ കണക്ക്. 7.2 ശതമാനം വളർച്ച നേടുമെന്നായിരുന്നു പല സാമ്പത്തിക വിദഗ്‍ധരും പറഞ്ഞിരുന്നത്.
രണ്ടാം പാദത്തിൽ ജിഡിപി വളർച്ച 8.4 ശതമാനവും മുൻവർഷത്തെ മൂന്നാം പാദത്തിൽ 7.4 ശതമാനമായിരുന്നു. ഇക്കൊല്ലം രാജ്യത്തിന്‍റെ ജിഡിപി 7.6 ശതമാനം വളരും. 7.4 ശതമാനം വളർച്ച നേടുമെന്നായിരുന്നു നേരത്തെയുള്ള അനുമാനം. പുതിയ ജിഡിപി കണക്കുകൾ അനുസരിച്ചാണിത്.
2011–12 സാമ്പത്തിക വർഷം അടിസ്ഥാനമാക്കിയാണ് ഇതുവരെ ജിഡിപി കണക്കാക്കിയിരുന്നത്. 202–23 സാമ്പത്തിക വർഷം അടിസ്ഥാനമാക്കിയുള്ള ആദ്യ ജിഡിപി കണക്കാണ് ഇന്ന് പുറത്തുവിട്ടത്. 2015ലാണ് അടിസ്ഥാന വര്‍ഷം ഇതിനു മുമ്പ് മാറ്റിയത്. ഇനി ഓരോ അഞ്ച് വർഷങ്ങളിലും മാറും. ഇതോടെ ജിഡിപി കണക്കുകൾ കൂടുതൽ ആധികാരികമാകുമെന്നാണ് മന്ത്രാലയത്തിന്‍റെ വിശദീകരണം.
ജിഡിപി കണക്കാക്കുന്ന രീതിയിൽ പിഴവുകളുണ്ടെന്ന് സാമ്പത്തിക വിദഗ്‍ധരടക്കം ചൂണ്ടിക്കാട്ടുന്നതിനിടെയാണ് രാജ്യം പുതിയ സാമ്പത്തിക കണക്കുകൾ പുറത്തുവിട്ടത്. ഇന്ത്യൻ നാഷനൽ അക്കൗണ്ട്സ് ഡേറ്റയുടെ ഗുണനിലവാരത്തിൽ രാജ്യാന്തര നാണയനിധി (ഐഎംഎഫ്) അടുത്തിടെ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇന്ത്യക്ക് സി ഗ്രേഡാണ് ഐഎംഎഫ് നൽകിയത്.






