
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഹോൾഡിംഗ് കമ്പനിയായ ടാറ്റ സൺസ് ലിമിറ്റഡ് എയർ ഇന്ത്യയിലേക്ക് പുതിയ മൂലധനം നിക്ഷേപിക്കുന്നതിനും ചെലവേറിയ കടം റീഫിനാൻസ് ചെയ്യുന്നതിനുമായി 4 ബില്യൺ ഡോളർ സമാഹരിക്കുമെന്ന് മിന്റ് റിപ്പോർട്ട് ചെയ്തു.
എയർ ഇന്ത്യയുടെ കടത്തിന്റെ ഒരു ഭാഗം റീഫിനാൻസ് ചെയ്യുന്നതിനും എയർലൈൻ നവീകരിക്കുന്നതിനുമായി ഇക്വിറ്റി, ഹൈബ്രിഡ് ഡെബ്റ് എന്നിവയുടെ മിശ്രിതത്തിലൂടെ ഫണ്ട് സ്വരൂപിക്കാൻ കമ്പനി പദ്ധതിയിടുന്നതായി റിപ്പോർട്ട് പറയുന്നു. ഇന്ധന വില കുത്തനെ ഉയരുകയും നിരക്കുകളിൽ നിയന്ത്രണങ്ങൾ നിലനിർത്തുകയും ചെയ്തതോടെ കഴിഞ്ഞ കുറച്ച് മാസങ്ങൾ വ്യോമയാന വ്യവസായത്തിന് വലിയ വെല്ലുവിളിയായിരുന്നുവെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.
2.4 ബില്യൺ ഡോളർ വാഗ്‌ദാനം ചെയ്ത് കൊണ്ടാണ് ടാറ്റ എയർ ഇന്ത്യയെ സ്വന്തമാക്കിയത്. രാജ്യത്ത് സിംഗപ്പൂർ എയർലൈൻസുമായും എയർഏഷ്യ ഗ്രൂപ്പുമായും ചേർന്ന് ലാഭകരമല്ലാത്ത രണ്ട് സംയുക്ത സംരംഭങ്ങൾ ഗ്രൂപ്പ് ഇതിനകം നടത്തുന്നുണ്ട്. ഗ്രൂപ്പിന്റെ മൊത്തത്തിലുള്ള വരുമാനത്തിലേക്ക് ഒരു ചെറിയ ഭാഗം സംഭാവന ചെയ്തിട്ടും ആ ബിസിനസ്സ് കാര്യക്ഷമമായി നടത്താത്തതിന് കമ്പനി നിരവധി തവണ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്.
അതേസമയം കഴിഞ്ഞ വർഷം എയർ ഇന്ത്യയുടെ വിപണി വിഹിതം പകുതിയിലധികം ഇടിഞ്ഞ് 10 ശതമാനത്തിൽ താഴെയായി കുറഞ്ഞിരുന്നു.